ലേഖനം: ലോകത്തിനു ഉപ്പും വെളിച്ചവും ആകേണ്ട ദൈവസഭയ്‌ക്ക്‌ ഇതെന്തു പറ്റി? | റ്റോജോ തോമസ്, ദുബായ്

കര്‍ത്താവായ യേശുക്രിസ്തു ഗിരിപ്രഭാഷണത്തിൽ, മനുഷ്യർ കാലങ്ങളായി പിന്തുടര്‍ന്നിരുന്ന ചിന്താഗതികളില്‍നിന്ന്‌ പൂർണ്ണമായും വ്യത്യസ്തമായ ദൈവരാജ്യത്തിന്റെ സത്യങ്ങളാണ് യേശുക്രിസ്തു വെളിപ്പെടുത്തിയത്‌.“കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌, ജീവനു പകരം ജീവൻ” എന്ന ന്യായപ്രമാണത്തിലെ തത്വത്തില്‍ നിന്നും വ്യത്യസ്‌തമായി, ഉപദ്രവം സഹിക്കുമ്പോൾ പ്രതികാരം ചെയ്യാതെ ക്ഷമിക്കുവാനും, ദോഷത്തിന് പകരം ദോഷം ചെയ്യാതെ സ്നേഹത്തോടെ നിലകൊള്ളുവാനും യേശു പഠിപ്പിച്ചു.

ഈ സന്ദേശം ലോകത്തിന് പുതുമയായിരുന്നു. പ്രതികാരം സ്വാഭാവികമെന്ന് കരുതിയിരുന്ന മനുഷ്യർക്കു, ക്ഷമയും സ്നേഹവും അടയാളപ്പെടുത്തിയ ഈ നീതിശാസ്ത്രം അമ്പരപ്പും ചിന്തയും ഉണ്ടാക്കി. എന്നാൽ അതു മനുഷ്യഹൃദയങ്ങളെ മാറ്റിമറിക്കുന്ന ദൈവത്തിന്റെ ശക്തിയുള്ള സന്ദേശമായിരുന്നു.

മത്തായി സുവിശേഷം അഞ്ചാം അധ്യായം 1 മുതല്‍ 12 വരെ ആരാണ്‌ “ഭാഗ്യവാന്‍മാര്‍” ന്ന്‌ പറഞ്ഞ്‌ നിര്‍ത്തിയിട്ട്‌ പതിമൂന്നാം വാക്യത്തില്‍, തന്റെ മുമ്പില്‍ ഇരിക്കുന്ന ശിഷ്യന്‍മാരോട്‌ വിരല്‍ചൂണ്ടി യേശു പറഞ്ഞു: ” നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു.; നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു” അന്നും ഇന്നും, ഉപ്പും വെളിച്ചവും മനുഷ്യ ജീവിതത്തിലെ അഭിവാജ്യ ഘടകമായതിനാല്‍ ഇവയുടെ പ്രാധാന്യം എടുത്തു പറയേണ്ടതില്ല. ക്രിസ്‌തു ഇവിടെ ഉപ്പിന്റെയും വെളിച്ചത്തിന്റെയും ഗുണഗണങ്ങളെപ്പറ്റി പറയാതെ, ശരിയായ നിലയില്‍ ഇവ ഉപയോഗിക്കപ്പെടാത്ത അവസ്ഥയെപ്പറ്റിയാണ്‌ ചൂണ്‍ടിക്കാണിക്കുന്നത്‌. ഗുണമില്ലാത്ത ഉപ്പും മറയ്‌ക്കപ്പെട്ട വെളിച്ചവും.

ആഹാരപദാര്‍ത്ഥങ്ങളിലാണ്‌ നാം വ്യാപകമായി ഉപ്പ്‌ ഉപയോഗിക്കുന്നത്‌. കറിക്ക്‌ പൊതുവേ ഉപയോഗിക്കുന്ന അനുപാതത്തില്‍ ഉപ്പ്‌ ചേര്‍ത്തതിനു ശേഷവും രുചി വരുന്നല്ലെങ്കില്‍ നാം ചെയ്യാറുള്ളത്‌ അല്‍പ്പം ഉപ്പ്‌ എടുത്ത്‌ രുചിച്ചുനോക്കും. ഉപ്പിന്റെ രുചി ഒട്ടും അതിന്‌ അനുഭവപ്പെടുന്നില്ലെന്ന്‌ കരുതുക. അപ്പോള്‍ നമ്മള്‍ എങ്ങനെ പ്രതികരിക്കും? “ഇതെന്തു പറ്റി “എന്ന്‌ അറിയാതെ ചോദിച്ചു പോകും. ഉപ്പ്‌ മനുഷ്യന്റെ ആഹാരത്തിന്‌ രുചി പകരുന്നതുപോലെ ദൈവസഭ ലോകത്തിന്‌ സ്വാദ്‌ നല്‍കുന്നവരാണ്‌. അതിനാലാണ്‌ ലോകം ഇന്ന്‌ പല ക്രിസ്‌തീയ സഭകളെയും ചൂണ്ടികൊണ്ട് ചോദിക്കുന്നത്‌: “സഭയ്‌ക്ക്‌ ഇതെന്തു പറ്റി?”

ഉപ്പിന്‌ ഒരിക്കലും അതിന്റെ ഗുണം നഷ്‌ടമാകാത്തതുപോലെ സഭയ്‌ക്ക്‌ ഒരിക്കലും അതിന്റെ സ്വഭാവത്തെ ത്യജിക്കാനാവില്ല. പിന്നെ എന്താണ്‌ നമുക്ക്‌ സംഭവിച്ചത്‌? ഉപ്പ്‌, കാരമില്ലാത്തതുപോലെ, അല്ലെങ്കില്‍ ഗുണമില്ലാത്തതുപോലെ സഭ അതിന്റെ ശരിയായ കടമ നിര്‍വ്വഹിക്കാത്ത അവസ്ഥയിലാണിന്ന്‌. നിരാശയാര്‍ന്ന ലോകത്തിന്‌ പ്രത്യാശ പകരാന്‍, ദുഃഖപൂര്‍ണ്ണമായ ജീവിതത്തിന്‌ ആശ്വാസം നല്‍കാന്‍, പാപത്തിന്റെ തടവറയില്‍ കിടക്കുന്നവര്‍ക്ക്‌ സ്വാതന്ത്ര്യം പ്രദാനം ചെയ്യാന്‍ തുടങ്ങി ലോകത്തെ രുചിപ്പിക്കേണ്‍ട ദൗത്യം സഭ മറന്നപ്പോള്‍ ലോകം സഭയെ പുറത്തിട്ടു ചവിട്ടുകയാണെന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയില്ല.

ഒരു കറിയില്‍ നിന്നും ഒരിക്കലും ഉപ്പിനെ വേര്‍തിരിച്ചു മാറ്റാനാകില്ല. സ്വയം അലിഞ്ഞില്ലാതായി ആഹാരത്തെ രുചിപ്പിക്കുക എന്ന ധര്‍മ്മമാണ്‌ ഉപ്പിനുള്ളത്‌. “എന്തെങ്കിലും എനിക്ക്‌ പ്രാപിക്കണം, എന്റെ തലമുറയ്‌ക്ക്‌ വല്ലതും നേടണം..” എന്ന്‌ മാത്രം ആഗ്രഹിച്ചുകൊണ്‍ട്‌ പരക്കം പായുന്ന വിശ്വാസികള്‍ സ്വയ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനും ഭൗതിക അനുഗ്രഹങ്ങളുടെ നേട്ടത്തിന്റെ കണക്കുകളെപ്പറ്റി സാക്ഷ്യം പറയാനും വ്യഗ്രതയുള്ളവരായി ഓടുകയാണ്‌. “അവനേക്കാളും ഞാന്‍ ഭാഗ്യവാന്‍ “, ” അവളെക്കാളും ഞാന്‍ ശ്രേഷ്‌ട്ടമേറിയവർ “എന്ന ചിന്തയാണ്‌ ആത്മീയര്‍ക്കുപോലും മുമ്പില്‍ നില്‍ക്കുന്നത്‌. സമൂഹത്തിലെ നമ്മുടെ സ്ഥാനവും മാന്യതയും ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ തത്രപ്പെടുന്നതുകൊണ്‍ട്‌ സമൂഹത്തിനുവേണ്‍ടി അലിഞ്ഞില്ലാതാകാന്‍ മനസ്സില്ലാതെ ഇത്തരം ഉപ്പുകല്ലുകള്‍ സഭയ്‌ക്ക്‌ ഭാരമാകുകയാണ്‌.

മറഞ്ഞിരിക്കുന്ന വെളിച്ചത്തെപ്പറ്റിയാണ്‌ രണ്‍ടാമതായി ക്രിസ്‌തു വീണ്‍ടും ഓര്‍മ്മിപ്പിക്കുന്ന്‌ത്‌. “വിളക്കു കത്തിച്ച്‌ പറയിന്‍ കീഴല്ല തണ്‍ടിന്‍ മേലത്രേ വെക്കുന്നത്‌; അപ്പോള്‍ അത്‌ വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു.”(മത്തായി-5; 15). ഒരു ലൈറ്റ്‌ഹൗസ്‌ കടലിലെ കപ്പലുകള്‍ക്ക് വഴികാട്ടിയാകുന്നതുപോലെ, ദൈവം സഭയെ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിലൊക്കെയും വെളിച്ചം പകരുക എന്നതാണ്‌ സഭയുടെ ദൗത്യം.. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍, ഇന്നത്തെ പല സഭകളിലും വെളിച്ചം നാലു ഭിത്തികള്‍ക്കുള്ളില്‍ മാത്രമാണ്‌ തെളിയുന്നത്‌. അതില്‍ തന്നെ പലതും അണഞ്ഞും വീണ്‍ടും തെളിഞ്ഞുമൊക്കെ കരിന്തിരിയുടെ മണം ഉയര്‍ത്തുകയാണ്‌. നാലു ഭിത്തികള്‍ക്ക്‌ പുറത്തേക്ക്‌ പ്രകാശം കടത്തിവിട്ടാല്‍ അന്ധകാരത്തില്‍ തപ്പിതടയുന്ന അനേകര്‍ക്ക്‌ ശരിയായ പാത കാണിച്ചുകൊടുക്കാനാകും.

എന്താണ്‌ വെളിച്ചം എന്ന്‌ മത്തായി 5:16 വാക്യത്തില്‍ ക്രിസ്‌തു വ്യക്തമാക്കുന്നുണ്‍ട്‌. “അങ്ങനെ തന്നെ മനുഷ്യന്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്‍ട്‌, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥാനായ പിതാവിനെ മഹത്വപ്പെടുത്തേണ്‍ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ”. ക്രിസ്‌തുവാകുന്ന വെളിച്ചം (യോഹന്നാന്‍-8: 12) നമ്മില്‍ തട്ടി പ്രതിഫലിപ്പിക്കുമ്പോള്‍ നമ്മുടെ നല്ല പ്രവൃത്തികളെ ദര്‍ശിക്കാന്‍ ലോകത്തിന്‌ കഴിയും. എന്താണ്‌ നല്ല പ്രവൃത്തികള്‍? സാമൂഹികമായി ചെയ്യുന്ന ചില ക്ഷേമപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നല്ല പ്രവൃത്തികളെ വിലയിരുത്താന്‍ ശ്രമിക്കുന്നത്‌ അപകടകരമാണ്‌. ബുദ്ധിമുട്ടും ഞെരുക്കവും അനുഭവിക്കുന്നവരെ സഹായിക്കാന്‍ സഭയ്‌ക്ക്‌ തീര്‍ച്ചയായും ബാദ്ധ്യതയുണ്‍ടെന്ന്‌ വിസ്‌മരിക്കുന്നില്ല. അത്‌ ധനവും മനസ്സുമുള്ള ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. നമ്മുടെ നാട്ടില്‍ അനേകം ധനാട്ടിയൻന്മാർ അന്നദാനവും മറ്റും സൗജന്യ വസ്‌ത്ര വിതരണവുമൊക്കെ ചെയ്യുന്നത്‌ നമുക്ക്‌ അറിവുള്ളതാണല്ലോ? പ്രവൃത്തിയെ കവിഞ്ഞുള്ള നമ്മുടെ ക്രിസ്‌തീയ മനോഭാവവും അതിന്‍മേലുള്ള ദൈവത്തിന്റെ അംഗീകാരവുമാണ്‌ പ്രധാനം.

ജീവിതത്തില്‍ ഒരു പ്രത്യേക പ്രതിസന്ധിഘട്ടത്തില്‍ വരുമ്പോള്‍, അതേ പ്രതിസന്ധിയിലൂടെ കടന്നുപോയ മറ്റൊരാള്‍ ചെയ്‌ത്‌ എന്തെന്നറിയാനുള്ള ത്വര മനുഷ്യ സഹജമാണ്‌. ദൈവവിശ്വാസിയും ദൈവനിഷേധിയും ഒരേ പ്രശ്‌നത്തിനു മുമ്പില്‍ എന്തു നിലപാട്‌ സ്വീകരിച്ചെന്നും അതിന്‌ എന്തു ഫലമുണ്‍ടായി എന്നും നോക്കുന്ന വലിയ ഒരു സമൂഹമുണ്ടെന്ന്

വിസ്‌മരിക്കരുത്‌. പൊതു ജനത്തിന്‌ മുമ്പാകെ സംഭവിക്കുന്ന സംഗതികള്‍ക്ക്‌ ഏറെ പ്രാധാന്യമാണുള്ളത്‌. ആദിമകാലങ്ങളില്‍ സഭയുടെ വളര്‍ച്ചയുടെ രഹസ്യം സഭാംഗങ്ങളുടെ ജീവിത രീതിയും പെരുമാറ്റവുമായിരുന്നു എന്നതിന്‌ രണ്‍ട്‌ പക്ഷമില്ല. പരസ്‌പര സ്‌നേഹത്തിലൂടെയും ഐക്യതയിലൂടെയും വിശ്വാസത്തിന്റെ ധീരമായ നിലപാടുകളിലൂടെയും ലോകം അവരില്‍ വെളിച്ചം ദര്‍ശിച്ചപ്പോള്‍ സ്വാഭാവികമായി ജനം സഭകളിലേക്ക്‌ അടുക്കുകയായിരുന്നു. അവരുടെ മാതൃകാ ജീവിതം കണ്‍ടു മനസ്സിലാക്കിയ ജനം അവര്‍ പറയുന്നത്‌ കേള്‍ക്കാനും താത്‌പര്യം കാണിച്ചു. ഇന്ന്‌ നമ്മള്‍ പറയുന്നത്‌ കേള്‍ക്കാന്‍ ജനം നിന്നു തരാത്തതിന്റെ കാരണവും മറ്റൊന്നല്ല.

ഓരോ വിശ്വാസിയും തങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ചെറു വിളക്കുകളാണ്‌. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പെരുമാറ്റങ്ങള്‍, കുഞ്ഞുങ്ങളുടെ ജീവിത ശൈലി, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സഹകരണം, സ്‌കൂള്‍, ഓഫീസ്‌, മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ മറ്റുള്ളവരോടുള്ള ഇടപെടല്‍ എന്നിവയെല്ലാം എക്‌സ്‌-റേ കണ്ണുകളിലൂടെ വീക്ഷിക്കുന്ന ഒരു ജനസമൂഹത്തിന്റെ നടുവിലാണ്‌ നാം പ്രകാശിക്കേണ്ടത്. എഴുതപ്പെടാത്ത സുവിശേഷ പ്രതികളാണ്‌ ഓരോ ക്രിസ്‌ത്യാനിയുടെയും ജീവിതം. നൂറു കണക്കിനാളുകളാണ്‌ നമ്മെ ദിനവും വായിച്ചുകൊണ്ടിരിക്കുന്ന “എന്റെ സമീപേ ദൈവഭക്തരായ ഒരു കുടുംബം ജീവിച്ചിരുന്നു, അവര്‍ എനിക്ക്‌ വളരെ മാതൃകയായിരുന്നു ” എന്ന് നമ്മെപ്പറ്റി ചിലരെങ്കിലും പറയുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ അംഗീകാരം മറ്റൊന്നില്ല.

ഭക്തന്‍മാര്‍ തെളിച്ച പ്രകാശത്തില്‍ വസിക്കാന്‍ ജനം സ്വാഭാവികമായും ആഗ്രഹിക്കുന്നു.

മത്തായി 6: 23ല്‍ “നിന്നിലുള്ള വെളിച്ചം ഇരുളായാല്‍ ആ ഇരുട്ട്‌ എത്ര വലിയത്‌ “എന്ന്‌ ക്രിസ്‌തു ഓര്‍മ്മിപ്പിക്കുന്നു. പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്ക്‌ പെട്ടെന്ന്‌ കെട്ടുപോയാല്‍ അത്‌ എത്ര അപകടകരമായിരിക്കുമെന്ന്‌ വാഹനം ഓടിക്കുന്നവര്‍ക്കറിയാം. ലോകത്തിന്റെ വ്യര്‍ത്ഥപ്രശംസയ്‌ക്കും അധികാരങ്ങള്‍ക്കും പിന്നാലെ ഓടി ഇരുള്‍ മൂടിയിരിക്കുന്ന അനേകം വിളക്കുകളെ ഇന്ന് നമുക്കു കാണാം.

ഒരു മെഴുകുതിരി പോലെ ക്രിസ്‌തുവിനുവേണ്‍ടി എരിഞ്ഞടങ്ങാം; ഉപ്പു കഷ്‌ണം പോലെ അലിഞ്ഞില്ലാതാകാം. അങ്ങനെ ക്രിസ്‌തുവിനെ ലോകം നമ്മിലൂടെ ദര്‍ശിക്കട്ടെ!

” നമുക്ക് മുൻപിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ; ആത്മാക്കളെ നേടുക” നമ്മെ കാണുന്നവർ ആ ക്രിസ്തുവിനെ നമ്മിലൂടെ കാണുമാറാകട്ടെ, സമൂഹത്തിനുവേണ്ടി അലിഞ്ഞില്ലാതാകാന്‍ ക്രിസ്തുവിന്റെ വെളിച്ചമാകുവാൻ നമ്മെ ഓരോരുത്തരെയും ഈ പുതുവസരത്തിൽ ദൈവം ഉപയോഗിക്കട്ടെ.

 

റ്റോജോ തോമസ്, ദുബായ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.