സമകാലികം: എല്ലാവർക്കും ഇതാ സർക്കാർ ജോലി | വിനോദ് എബ്രഹാം, ദുബായ്
ഓരോ കുടുംബത്തിലെയും ഒരാൾക്കു വീതം സർക്കാർ ജോലിയെന്ന അവസാന പൂഴികടകൻ അടിച്ചിരിക്കുകയാണ് ബീഹാർ തെരഞ്ഞെടുപ്പിലെ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസി യാദവ് . വാഗ്ദാനങ്ങളുടെ കാര്യത്തിൽ ഏതായാലും തൻറെ പിതാവ് ലാലു പ്രസാദ് യാദവിനെയും കടത്തിവെട്ടിയിരിക്കുകയാണ് ഇദ്ദേഹം. ബീഹാർ ഇലക്ഷൻ അവസാന ലാപ്പിൽ എത്തിയിരിക്കുമ്പോൾ ഇതുപോലെ അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങളുമായി വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാ പ്രമുഖരാഷ്ട്രീയ പാർട്ടികളും. ബംബർ വാഗ്ദാനങ്ങളുടെ കാര്യത്തിൽ ആരും പിമ്പിൽ അല്ല.
തമിഴ്നാട്ടിൽ പെൺകുട്ടികൾക്ക് ലാപ്ടോപ്പ് , ഡൽഹിയിൽ സ്ത്രീകൾക്ക് ബസ്സിൽ സൗജന്യ യാത്ര, രാജസ്ഥാനിൽ സൗജന്യ വൈദ്യുതി, ആന്ധ്രയിൽ സൗജന്യ അരി, കേരളത്തിൽ ഭക്ഷ്യ കിറ്റ്… ഇപ്പോൾ മഹാരാഷ്ട്രയിൽ കൃഷിയിടങ്ങളിൽ ജോലിക്ക് ആളില്ലത്രേ. സൗജന്യ റേഷനും മാസംതോറും ഉള്ള സൗജന്യ അലവൻസും കിട്ടുമ്പോൾ എന്തിന് പാടത്തിറങ്ങി പണി ചെയ്യണം?
ഇലക്ഷൻ ഗിമ്മിക്സിന് വേണ്ടിയുള്ള ഇത്തരം വാരിക്കോരിയുള്ള സൗജന്യ വാഗ്ദാനങ്ങൾ പൊതു ഖജനാവിന് അസംഖ്യ മായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് മാത്രമല്ല അടുത്ത സർക്കാരിന് ഈ കടഭാരം ഒക്കെയും കൈമാറ്റം ചെയ്യുന്നു എന്നതും സത്യമാണ്. ഏതു വിധത്തിൽ എങ്കിലും അധികാരം പിടിക്കണം എന്നതാണ് ഇത്തരം വാഗ്ദാനങ്ങളുടെ അജണ്ട.അതെ മനുഷ്യർ അധികാര കസേരകൾക്കും, സ്വാർത്ഥ ലാഭങ്ങൾക്കുമായി പൊള്ളയായ വാഗ്ദാനങ്ങൾ നൽകുമ്പോൾ മഹത് ഗ്രന്ഥങ്ങൾ ശാന്തവും സമാധാനവും ആയ ജീവിതം വാഗ്ദത്വം ചെയ്യുന്നു. 91-ആം സങ്കീർത്തനത്തിൽ തന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയുള്ള ദൈവത്തിൻറെ വാഗ്ദാനങ്ങളെ പറ്റി വിവരിക്കുന്നു. അവിടുത്തെ വിശ്വസ്തത പരിചയയും പലകയും ആകുന്നു എന്ന വാക്യം നമുക്ക് സുഖകരമായ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു.അതെ, പൊള്ളയായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലല്ല ദൈവീക വാഗ്ദാനങ്ങളുടെ സുരക്ഷിതത്വത്തിൽ സന്തോഷം നിറഞ്ഞതാകട്ടെ നമ്മുടെ ഈ ഹ്രസ്വമായ ജീവിതം.

- Advertisement -



Comments are closed, but trackbacks and pingbacks are open.