പാലയ്ക്കാത്തറയിൽ ഫിലിപ്പ് എബ്രഹാം (രാജുച്ചായൻ) (71) അക്കരെ നാട്ടിൽ

പത്തനംതിട്ട: തൻ്റെ സ്വതസിദ്ധമായ ശൈലി കൊണ്ടും സ്നേഹപൂർവ്വമായ ഇടപെടൽ നിമിത്തവും സഭാജനങ്ങൾക്കിടയിലും നാട്ടുകാർക്കിടയിലും ചിരപരിചിതനായിരുന്നു അദ്ദേഹം. കർത്താവിൻ്റെ നാമത്തിന് വേണ്ടി വളരെ അധ്വാനിച്ച, ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസൻ പാസ്റ്റർ പി.പി.എബ്രഹാമിന്റെയും സഹധർമ്മിണി സിസ്റ്റർ.ശോശാമ്മ എബ്രഹാമിൻ്റെയും മകനാണ് അദ്ദേഹം. തൻ്റെ ചെറുപ്രായത്തിൽ കൃത്യമായി പറഞ്ഞാൽ തൻ്റെ 13 മത്തെ വയസ്സിൽ  പിതാവ് ദൈവവേലക്ക് വേണ്ടി കടന്നു പോകുവാൻ തീരുമാനിച്ചപ്പോൾ അതിന് എല്ലാ പിന്തുണയും നൽകി, കുടുംബത്തിൻ്റെ മുന്നോട്ടുള്ള നടത്തിപ്പിന് വേണ്ടി ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് ഇടയായി. ഏഴു സഹോദരങ്ങളിലെ മൂത്ത ആളായിരുന്നതിനാൽ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം വിശ്വസ്ഥമായി ചെയ്യുവാൻ അദ്ദേഹത്തിന് സാധിച്ചു. ഉത്തമനായ ഒരു ക്ഷീര കർഷകൻ ആയും അധ്വാനിക്കാൻ ഉള്ള മനസുമായിട്ടും ജീവിതം കരുപ്പിടിപ്പിച്ച ചരിത്രം ആണ് രാജുച്ചായൻ്റേത്. പുതുതായി പണിയുന്ന തൻ്റെ ഭവനത്തിൻ്റെ പണികളുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു അദ്ദേഹം ഈ ദിവസങ്ങളിൽ. ദൈവസഭക്ക് വേണ്ടിയും ദൈവരാജ്യത്തിൻ്റെ വ്യാപ്തിക്കുവേണ്ടിയും തന്നാൽ കഴിയുന്ന വിധം ചെയ്യുവാനും തൻ്റെ കുടുംബത്തെയും അതിനുവേണ്ടി ഒരുക്കുവാനും ശ്രദ്ധിച്ചിരുന്ന വ്യക്തിത്വം ആയിരുന്നു പ്രീയ രാജുച്ചായൻ.
ഏതു വ്യക്തിയോടും സ്നേഹത്തോടും തനത് ഗ്രാമീണ ശൈലിയിൽ ഉള്ള ഇടപെടലോടും കൂടെ പെരുമാറുന്നതും ക്ഷേമം അന്വേഷിക്കുന്നതും അദ്ദേഹത്തിൻ്റെ പ്രത്യേക്ത ആയിരുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളുടെ മുഖത്ത് ഒരു മടിയും കൂടാതെ ഇടപെടുവാനും അതിനായി പ്രവർത്തിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.  നിത്യതയിൽ ചേർക്കപ്പെട്ട തൻ്റെ ഭാര്യ സൂസമ്മാമയും ഇതേ സ്വഭാവത്തോട് കൂടി മറ്റുള്ളവരുമായി ഇടപെട്ടിരുന്നു എന്നുള്ളത് ആ കുടുംബത്തെ മറ്റുള്ളവരുടെ ഹൃദയങ്ങളിൽ അടുപ്പിച്ചു നിർത്തുന്നതിന് കാരണമായി.
തങ്ങളുടെ മൂന്നു തലമുറകളേയും സഭക്കും ദൈവരാജ്യത്തിനും പ്രയോജനമുള്ളവരായി വളർത്തുവാൻ കഴിഞ്ഞു എന്നത് പ്രീയ മാതാപിതാക്കളുടെ കാര്യത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു. മകൻ ജോജി – ജോബിത കുടുംബം ബാംഗ്ലൂരിലും, മകൾ ജോബി – സാബു കുടുംബം കടമ്മനിട്ടയിലും ഇളയ മകൻ ജോബിൻ – റീന കുടുംബം തോന്ന്യാമലയിലും തങ്ങളുടെ തലമുറകളോട് ഒപ്പം താമസിച്ചു വരുന്നു. രാജുച്ചായൻ്റെ നാല് സഹോദരങ്ങളും പാസ്റ്റർ തോമസുകുട്ടി, പാസ്റ്റർ ശമുവേൽകുട്ടി, ബ്രദർ ജോസ്, ബ്രദർ ബ്ലസൻ എന്നിവരും,) രണ്ട് സഹോദരിമാരും സിസ്റ്റർ മോളി എബ്രഹാം, സിസ്റ്റർ മേഴ്സി സാം എന്നിവർ കർത്താവിൻ്റെ വേലയിലും വ്യാപൃതരായും ദൈവനാമത്തിന് വേണ്ടി പ്രവർത്തിച്ചും പോരുന്നു. ഉയർപ്പിൻ്റെ പൊൻപുലരിയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ നമ്മുക്ക് ആയിരിക്കാം. കുടുംബത്തെ ദൈവം എല്ലാ സമാധാനവും നൽകി ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജൂൺ 10 നു ചൊവ്വാഴ്ച ശുശ്രുഷ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സമയ ക്രമീകരണങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.