തുടർക്കഥ: എന്റെ പ്രിയേ…ശൂലേംകാരത്തി… | പാർട്ട്‌ – 3 | സജോ കൊച്ചുപറമ്പിൽ

എന്റെ പ്രിയേ……
ശൂലേംകാരത്തി…!
അങ്ങനെയിരിക്കെ ആ ദിനം വന്നെത്തി ഏതു ദിനം?? “ആ ദിനം മഴ പെയ്തു തോർന്ന അന്തരീക്ഷത്തെ നോക്കി ഇടയ്ക്കൊക്കെ അവൾ ചോദിക്കാറുണ്ട് നനഞ്ഞു കിടക്കുന്ന ഭൂമിയും നനഞ്ഞ സസ്യലതാതികളും ആയി ആകെ മൊത്തം നനഞ്ഞ അന്തരീക്ഷത്തിലേക്ക് സൂര്യപ്രകാശം അടിച്ചിറങ്ങുമ്പോൾ വെട്ടി തിളങ്ങുന്ന ഈ ഭൂമിയിലേക്ക് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് മുഖം നോക്കുന്നത് ആവുമോ?
ആ ചോദ്യത്തിന് ഉത്തരം അവളോട് മണ്ണും പറഞ്ഞില്ല മരവും പറഞ്ഞില്ല മനുഷ്യനും പറഞ്ഞില്ല പക്ഷേ വചനം പറഞ്ഞു. ഉല്പത്തി 1:12
ഭൂമിയിൽനിന്ന് പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചു വന്നു നല്ലത് എന്ന് ദൈവം കണ്ടു. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ഇടയ്ക്കിടെ ഭൂമിയെ നോക്കാറുണ്ട് മുഖം നോക്കാറില്ല നമ്മെ നോക്കാറുണ്ട് അവൾ അങ്ങനെ സ്വയം മന്ത്രിച്ച് ആശ്വസിച്ചു. അപ്പോൾ ” ആ ദിനം ” വന്നു, മനുഷ്യൻ മനോഹരമായ സംഗീതം മാറിമാറി കേൾക്കുന്നതുപോലെ പ്രകൃതി ഇടയ്ക്കിടെ ഋതുക്കളെ ഓരോന്നും മാറ്റി മാറ്റി പരീക്ഷിച്ച ശേഷം ഒടുക്കം വേനലിന്റെ അതികഠിനതയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്.
വെസ്റ്റേൺ രാജ്യങ്ങളിൽ മഞ്ഞുകാലത്തിനു മുന്നോടിയായി മരങ്ങളെല്ലാം ഇലപൊഴിച്ചു നിൽക്കുന്നത് പോലെ കേരളത്തിൻറെ മലഞ്ചെരുവുകളിലെ റബ്ബർ മരങ്ങളെല്ലാം ഇലപൊഴിച്ചു നിൽക്കുകയാണ്.
വേനലിനു മുന്നോടിയായി പുതുമോടി അണിയാനുള്ള തിരക്കിലാണ് റബർ തോട്ടങ്ങൾ. ഏതാണ്ട് വരണ്ടു കിടക്കുന്ന അന്തരീക്ഷത്തിൽ ആ ആണ്ടിലെ നീരുറവുകൾ എല്ലാം ഏതാണ്ട് ചക്ര ശ്വാസം വലിച്ചു കിടക്കുന്ന ആ നിമിഷത്തിൽ, മലമടക്കുകൾ കടന്നെത്തിയ മന്ദമരുതൻ ആശ്വാസമായി അവളിലൂടെ വീശി പോയ നിമിഷത്തിൽ, ഘടികാരത്തിലെ സൂചി 12 മണിയായി എന്നതിൻറെ കൂട്ടമണി മുഴക്കിയ ആ ദിനത്തിൽ. അങ്ങ് ദൂരെ നിന്നും വീട്ടിലേക്കുള്ള വഴിയിൽ ഒരു അതിഥി നടന്നെത്തുന്നു. വെള്ള ഷർട്ടും വെള്ള മുണ്ടും കയ്യിൽ ഒരു കറുത്ത തുകൽ സഞ്ചിയുമായി കറുത്ത മുടിയോ കറുത്ത താടിയോ ഇല്ലാതെ അടിമുടി വൃദ്ധനായ ഒരു മനുഷ്യൻ അങ്ങോട്ടേക്ക് നടന്നെത്തി. വീട്ടിൽ വിരുന്നിന് അതിഥികൾ ഒട്ടേറെ എത്താറുള്ളതിനാൽ അവൾക്ക് ഇതൊരു അപരിചിതത്വം ആയിരുന്നില്ല.
ആയതിനാൽ വൃദ്ധനായ മനുഷ്യനു മുമ്പിൽ അവൾ നിറപുഞ്ചിരിയോടെ ബഹുമാനത്തോടെ നിന്നു. അദ്ദേഹം അടുത്തെത്തി അവളോട് ചോദിച്ചു ഉപദേശി ഇവിടെയില്ലേ?
ഉണ്ടല്ലോ. അകത്തേക്ക് വന്നോളൂ….
അവളാ മനുഷ്യനെ സ്വീകരിച്ച് ഹാളിലേക്ക് കൊണ്ടിരുത്തി. ശേഷം അപ്പനെ വിളിച്ചുകൊണ്ടുവന്നു അവർ തമ്മിൽ ഒരുപാട് നേരം കുശലാന്വേഷണങ്ങൾ നടത്തി. അതിനിടയിൽ തന്നെ അവൾ അവർക്ക് വേണ്ട ആഹാരവും വെള്ളവും എല്ലാം എത്തിച്ചുകൊണ്ടേയിരുന്നു. അങ്ങനെ കുറെ നേരത്തെ സംസാരത്തിനുശേഷം ഉപദേശി മടങ്ങാൻ നേരം എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു. ഉപദേശി അവൾക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു മകളെ ഞാൻ നിന്നെ അനുഗ്രഹിക്കും, നിനക്കൊരു കുടുംബജീവിതം നൽകും, നീ ലോകത്തിലെ അനേക രാജ്യങ്ങളിൽ സഞ്ചരിക്കും,
നിന്നെ നിന്ദിച്ചവരുടെ മുമ്പാകെ നീയൊരു അത്ഭുതമായി ജീവിക്കും, നിൻറെ കൂട്ടുകാരിൽ പലർക്കും ബന്ധുക്കാരിൽ പലർക്കും കാണാൻ കഴിയാത്ത അത്ഭുതങ്ങൾ ഞാൻ നിന്നെ കാണിക്കും. ഉപദേശി അങ്ങനെ പ്രാർത്ഥിച്ച് ആമേൻ പറഞ്ഞു പോയി. അവൾക്കോ അവളുടെ അപ്പനോ അവളുടെ അമ്മയ്ക്കോ ആ വാക്കുകൾ വലിയ അത്ഭുതമായി തോന്നിയില്ല.
ഇങ്ങനെ എത്രയോ ദൂതുകൾ എത്രയോ പ്രവചനങ്ങൾ ഞങ്ങൾ കേട്ടിരിക്കുന്നു ഈ കഴിഞ്ഞ 48 വയസ്സ് വരെയും കേട്ട പ്രവചനങ്ങൾക്ക് കയ്യും കണക്കും കാലും ഇല്ലാത്തതാണ്. ” തലയല്ല വാലാക്കും ”
“ഉന്നതങ്ങളിൽ നിന്നെ വാഹനമേറിക്കും ”
എന്ന് തുടങ്ങി വ്യത്യസ്തമായ വർണ്ണക്കടലാസിൽ പൊതിഞ്ഞെടുത്ത് വ്യത്യസ്തരായ ആളുകൾ എത്ര പ്രവചനങ്ങൾ നടത്തിയിരിക്കുന്നു. ഉപദേശിമാർ അവളെ ഏൽപ്പിച്ച ദൂതുകൾ ഓരോന്നും മഞ്ചാടിക്കുരു നൊസ്റ്റാൾജിയയിക്കായി സൂക്ഷിച്ചിരിക്കുന്നത് പോലെ അവൾ മനസ്സിൻറെ ചെപ്പിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആ സൂക്ഷിച്ചു വെക്കൽ ഇപ്പോൾ അവളുടെ മനസ്സിനും ശരീരത്തിനും താങ്ങാൻ കഴിയാത്ത ഭാരമായി മാറി കഴിഞ്ഞിരിക്കുന്നുവോ എന്നൊരു സംശയം അവൾക്കില്ലാതില്ല. എങ്കിലും എന്നത്തെയും പോലെ അത്ഭുതമേതുമില്ലാതെ അതിശയം ഏതുമില്ലാതെ മനസ്സിൻറെ ചെപ്പിനുള്ളിൽ ആ മഞ്ചാടിക്കുരു കൂടി അവൾ ഒരു കടുകുമണി വിശ്വാസത്തോടെ സൂക്ഷിച്ചു വെച്ചു.
തുടരും..!

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.