ജെ.ബി. കോശി കമ്മീഷൻ, ഇഡബ്ല്യുഎസ്, വന്യമൃഗശല്യം ഉടൻ നടപടി വേണം: സീറോ മലബാർ സഭ
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്, സംസ്ഥാന ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളുടെ പരിഷ്കരണം, വന്യമൃഗശല്യ നിയന്ത്രണം എന്നീ വിഷയങ്ങളിൽ ലോകസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെട്ടു.
സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്
രണ്ടു വർഷത്തെ ഗഹനമായ പഠനം പൂർത്തിയാക്കി റിട്ട. ജസ്റ്റീസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് തയാറാക്കിയ റിപ്പോർട്ട് 2023 മേയ് 17ന് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ട് ഒമ്പതു മാസങ്ങൾ കഴിഞ്ഞു. ഇനിയും ഈ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. ഈ റിപ്പോർട്ട് ഉടൻതന്നെ പൂർണമായും പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയാറാകണം.
ഇഡബ്ല്യുഎസ്
2020 ജനുവരി മൂന്നിന് സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംവരണം (ഇഡബ്ല്യുഎസ്) നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവിൽ, മൂന്നുവർഷം കൂടുമ്പോൾ സംവരണ മാനദണ്ഡങ്ങൾ പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാലുവർഷം പൂർത്തിയായിട്ടും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള മാനദണ്ഡങ്ങൾ പലതും അശാസ്ത്രീയവും അപര്യാപ്തവുമാണ്. അതിനാൽ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഉടൻ സ്വീകരിക്കണം.
ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ സംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശം സംസ്ഥാന സർക്കാർ നടപ്പിലാക്കണം. കേന്ദ്രസർക്കാർ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ പ്രകാരം റസിഡൻഷ്യൽ പ്ലോട്ട് പഞ്ചായത്തുകളിൽ 4.13 സെന്റും മുൻസിപ്പാലിറ്റികളിൽ 2.1 സെന്റും ആണ്. കേരളത്തിൽ പുരയിടമായി രേഖപ്പെടുത്തിയിരിക്കുന്ന കൃഷിഭൂമികളെയെല്ലാം റസിഡൻഷ്യൽ പ്ലോട്ട് ആയി കണക്കാക്കിയിരിക്കുന്നതിനാൽ പലർക്കും കേന്ദ്ര ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഇതുമൂലം അനേകായിരങ്ങൾക്ക് അർഹമായ തൊഴിലവസരങ്ങളും ഉന്നത സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങളും നഷ്ടമാകുന്നു.
ഇവയൊന്നും കേരളത്തിലെ മറ്റൊരു വിഭാഗത്തിനും പകരമായി ലഭിക്കുന്നുമില്ല. ഇതിനും സമാനമായ മറ്റു പ്രശ്നങ്ങൾക്കും പരിഹാരമായി 2022 സെപ്റ്റംബർ 19ന് കേന്ദ്രസർക്കാർ വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കുകയും അതു നടപ്പിലാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ഈ നിർദേശങ്ങളിലെ ഒമ്പതാം നമ്പർ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിർമാണ ചട്ടമനുസരിച്ചുള്ള റസിഡൻഷ്യൽ പ്ലോട്ടിന് പുറത്ത് കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി കൃഷിഭൂമിയായിതന്നെ കണക്കാക്കേണ്ടതാണ്.
ഈ നിർദേശം സംസ്ഥാനത്ത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഇത് അടിയന്തരമായി നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകണം.
വന്യമൃഗശല്യം നിയന്ത്രിക്കണം
വന്യമൃഗങ്ങൾ മനുഷ്യവാസ മേഖലകളിൽ ഇറങ്ങി നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തുന്ന സംഭവങ്ങൾ തുടർച്ചയായുണ്ടാകുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങളെ വനാതിർത്തിയിൽത്തന്നെ തടയുന്നതിനുള്ള സംവിധാനം ഉണ്ടാകണം.
നിലവിലെ വനം-വന്യജീവി നിയമങ്ങൾ മനുഷ്യപക്ഷത്തുനിന്നു മാത്രമേ നടപ്പിലാക്കാവൂ എന്ന ശക്തമായ നിർദേശം സംസ്ഥാന സർക്കാർ വനപാലകർക്കു നൽകണം. കേന്ദ്രസർക്കാർ വനം വന്യജീവി നിയമങ്ങളിലെ മനുഷ്യവിരുദ്ധ വകുപ്പുകൾ പൂർണമായി ഒഴിവാക്കി ഭേദഗതികൾ കൊണ്ടുവരികയും വേണമെന്നും സീറോമലബാർ സഭ ആവശ്യപ്പെട്ടു.