മണിപ്പൂർ: പാർലമെന്റ് സ്തംഭനം തുടരുന്നു
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ എംപിമാരുടെ ബഹളത്തെത്തുടർന്ന് തുടർച്ചയായി പത്താം ദിവസവും പാർലമെന്റ് സ്തംഭിച്ചു. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭ നേരത്തെ പിരിഞ്ഞതിനാൽ ഡൽഹി സർവീസസ് ബിൽ ഇന്നലെ ചർച്ചയ്ക്കെടുത്തില്ല. ഉച്ചയ്ക്കുശേഷവും സഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചതോടെ ലോക്സഭ പിരിഞ്ഞു.
രാജ്യസഭയിൽ മണിപ്പൂർ വിഷയം ചട്ടം 267 പ്രകാരം ചർച്ച ചെയ്യണമെന്ന് 60 നോട്ടീസ് ലഭിച്ചിട്ടും ചെയർമാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ സഭ സമ്മേളിച്ചയുടൻ വാക്കൗട്ട് നടത്തി.
ജൻ വികാസ് ഭേദഗതി ബിൽ, പരിസ്ഥിതി സംരക്ഷണ ഭേദഗതി ബിൽ, ഖനന ഭേദഗതി ബിൽ എന്നിവ രാജ്യസഭ പാസാക്കി. പ്രധാനമന്ത്രിയെ സഭയിൽ വിളിച്ചുവരുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അംഗീകരിച്ചില്ല. സഭയിൽ എത്തണമോ വേണ്ടയോ എന്നത് അംഗത്തിന്റെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ലോക്സഭയിൽ മുഴുവൻ സമയം ഹാജരാകാൻ ബിജെപി എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ബില്ലുകൾ വേഗം പാസാക്കിയെടുക്കാനാണു വിപ്പ് നൽകിയിരിക്കുന്നത്. അവിശ്വസപ്രമേയത്തിലും ഡൽഹി ഓർഡിനൻസിലും സർക്കാരിനെ അനുകൂലമായി വോട്ടു ചെയ്യാൻ ടിഡിപി തീരുമാനിച്ചു.






- Advertisement -