ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം എന്ന അനശ്വര ഗാനത്തിൻ്റെ രചയിതാവ് പാസ്റ്റർ.പി.എം തോമസിന് യാത്രാമൊഴി | തയ്യാറാക്കിയത് : ഫിന്നി കാഞ്ഞങ്ങാട്
1953 ൽ ദൈവവേലയ്ക്കായി സമർപ്പിക്കപ്പെട്ടപ്പോൾ നേരിട്ട എതിർപ്പുകളുടെ പശ്ചാത്തലത്തിൽ എഴുതിയതാണ് ഈ ഗാനം. 1930 ജൂൺ 15ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയ്ക്കടുത്തുള്ള പുന്നവേലിയിലാണ് പാസ്റ്റർ.പി.എം തോമസിൻ്റെ ജനനം. ചെറിയ പ്രായം മുതൽ തന്നെ ദൈവത്തെ സേവിക്കണമെന്നുള്ള ആത്മഭാരം ജമ്മു കാശ്മീരിൽ അദ്ദേഹത്തെ ഒരു മിഷ്ണറിയാക്കി മാറ്റി. സ്ക്കൂൾ അദ്ധ്യാപകനായിരിക്കുമ്പോൾ ജോലി രാജിവെച്ചാണ് 1953 ൽ ശുശ്രൂഷയ്ക്കായി അദ്ദേഹം ജമ്മുകാശ്മീരിലേക്ക് പോയത്. ഒൻപത് പേരടങ്ങുന്ന കുടുംബത്തേനോക്കുവാനുള്ള ഉത്തരവാധിത്വങ്ങൾ നിലനിൽക്കുമ്പോൾ ജോലി രാജിവെച്ചാണ് ദൈവവേലയ്ക്കായി താൻ വേർതിരിഞ്ഞത്. കുടുംബത്തിൻ്റെ കടുത്ത ആശങ്കയ്ക്കിടയിലാണ് താൻ ഇത്തരത്തിലുള്ള തീരുമാനത്തിലെത്തിയത്. തുടർന്ന് ക്രിസ്തുവിനെ സേവിക്കുവാനായി തൻ്റെ ജീവിതത്തിൽ വന്ന എല്ലാ എതിർപ്പുകളെയും അതിജീവിച്ച് ദൈവീക ദൗത്യത്തിനായി പോകുവാൻ തീരുമാനിച്ചു.
ജമ്മു കാശ്മീരിലെ ‘കഠിനമായ പ്രതികൂലങ്ങളുടെയും ജീവിത പ്രതിസന്ധികളുടെയും നടുവിൽ ദൈവാത്മാവിൻ്റെ സാന്നിധ്യമാണ് “ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം” എന്ന അനുഗ്രഹീത ഗാനം എഴുതാനുണ്ടായ പ്രചോദനം എന്ന് പാസ്റ്റർ. പി. എം തോമസ് പറയുന്നു. “കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ക്രിസ്തേശുനായകൻ കൂട്ടാളിയാണേ” എന്ന വരികൾ തന്നിലുള്ള ദൈവാശ്രയത്തിൻ്റെ ആഴം വെക്തമാക്കുന്നു.
ജമ്മു കശ്മീരിലെ ആദ്യ മിഷനറിയും അപ്പോസ്തലനുമായ പാസ്റ്റർ പി. എം തോമസ് ഹിമാലയ ഇവാഞ്ചലിക്കൽ മിഷൻ, കാശ്മീർ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് സംഘടനകളുടെ സ്ഥാപകനാണ്.
തയ്യാറാക്കിയത് : ഫിന്നി കാഞ്ഞങ്ങാട്