പാസ്റ്ററുടെ വീട്ടിൽ ആക്രമണം; കാര്‍ തട്ടിയെടുത്തു: പിന്നാലെ പാസ്റ്ററും മരിച്ചു
ഫോര്‍ട്ട് വര്‍ത്ത് (യു.എസ്.എ): സജി അലുമ്മൂട്ടില്‍, പിതാവ് പാസ്റ്റര്‍ ജോണ്‍, മാതാവ് സൂസി (83) എന്നിവര്‍ താമസിച്ചിരുന്ന ഫോര്‍ട്ട് വര്‍ത്ത് വെസ്റ്റ് ഫിഫ്ത്ത് സ്ട്രീറ്റിലെ വീട്ടിലായിരുന്നു അതിക്രമം. സജി ജോലിക്കു പോയ ശേഷമായിരുന്നു അക്രമി എത്തിയത്. സജിയുടെ മാതാവിനെ അക്രമിച്ചു മകന്റെ കാര്‍ തട്ടിയെടുത്തു കടന്നു കളഞ്ഞ പ്രതിക്കു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. രോഗിയായ ഭര്‍ത്താവും വൃദ്ധയായ ഭാര്യയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഡിസംബര്‍ പത്തിനു നടന്ന സംഭവം പ്രാദേശിക വാര്‍ത്താ ചാനലുകള്‍ ഇന്നാണു പുറത്തുവിട്ടത്. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനു എല്ലാ ദിവസവും രാവിലെ വരുന്ന നഴ്സിനെ പ്രതീക്ഷിച്ചു വാതില്‍ പാതി തുറന്നിട്ടിരുന്നതിലൂടെയാണ് അക്രമി വീട്ടില്‍ പ്രവേശിച്ചത്.
അക്രമിയെ കണ്ടു ഭയചകിതയായ സൂസി പെട്ടെന്ന് പൊലീസിനെ വിളിക്കാന്‍ ഫോണ്‍ എടുത്തുവെങ്കിലും അക്രമി ഫോണ്‍ പിടിച്ചെടുത്തു. തുടര്‍ന്നു വീട് മുഴുവന്‍ പരിശോധിച്ച ഇയാള്‍ മകന്റെ ട്രക്കിന്റെ താക്കോല്‍ കൈക്കലാക്കി വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. അക്രമി മാതാവിനെ കൂടുതല്‍ അക്രമിക്കാതിരുന്നത് ഭാഗ്യമാണെന്നാണ് ഫോര്‍ട്ട്വര്‍ത്ത് പോലീസ് ഓഫീസര്‍ ട്രേയ്സി കാര്‍ട്ടര്‍ പറഞ്ഞത്. അക്രമണം കണ്ടു ഭയന്ന സൂസിയുടെ ഭര്‍ത്താവ് പാസ്റ്റര്‍ ജോണ്‍ പിറ്റേ ദിവസം മരണമടഞ്ഞതായിരുന്നു ദുഃഖകരമായ സംഭവം.