ലേഖനം: യോഗയിലെ നിഗൂഢതകള്‍ | പാസ്റ്റർ ജെയിംസ് മുളവന

വേദപുസ്തകം കൈയ്യിലെടുത്ത് സങ്കീര്‍ത്തനം,സദൃശ്യവാക്യങ്ങള്‍, യോഹന്നാന്‍റെ സുവിശേഷം എന്നിവ വായിക്കുക എന്നിട്ട് മുട്ടിന്‍മേല്‍ ഇരിക്കുക കണ്ണുകള്‍ അടച്ചു ഹൃദയം ശൂന്യമാക്കുക രണ്ട് കരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിട്ട് പത്ത് മിനിട്ട് സ്തുതിക്കുക.യേശു പഠിപ്പിച്ച യോഗ ഇതാണെന്ന തലക്കെട്ടോടെ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വിചിത്രമായ പോസ്‌റ്റാണിത്.വേദപുസ്തകം വായിച്ച് ധ്യാനിക്കാനും മുട്ടുമടക്കി പ്രാര്‍ത്ഥിക്കാനും ദൈവമക്കള്‍ക്ക്‌ യോഗയെകൂട്ടുപിടിക്കേണ്ട ആവശ്യമെന്താണ്? യോഗ എന്താണെന്ന് ശരിക്കും ഗ്രഹിക്കാതെ സ്നേഹിതര്‍ക്കും പരിചയക്കാര്‍ക്കുമെല്ലാം മേല്‍ പറഞ്ഞ സന്ദേശം അതേപടി അയച്ചുകൊടുക്കുന്നു. എന്താണ് യോഗയെന്നും യോഗദൈവമക്കള്‍ക്ക് അനുവര്‍ത്തിക്കാമോ എന്നും നാം മനസ്സിലാക്കണം. യോഗ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ലയിക്കുക ബന്ധിപ്പിക്കുക എന്നൊക്കെയാണ്. ഹൈന്ദവ സങ്കല്‍പ്പത്തില്‍ യോഗ എന്നാല്‍ ബ്രഹ്മനില്‍ ലയിക്കുക എന്നാണ്. ധ്യാനമാണ് യോഗയില്‍ പ്രധാനം. വിഷ്ണുവുമായി നിത്യമായ ബന്ധത്തില്‍ വരുന്നതാണ് യോഗ എന്നാണ് വൈഷ്ണവമതം പറയുന്നത്.

നമസ്തേ എന്ന് പറഞ്ഞുകൊണ്ടാണ് യോഗാക്ലാസ് ആരംഭിക്കുന്നത് നിന്നിലുള്ള ദൈവത്തെ വണങ്ങുന്നു എന്നതാണ് ഇതിന്‍റെ ശരിയായ അര്‍ത്ഥം. യോഗ അഭ്യസിക്കുന്നവരെ ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ എത്തിക്കാന്‍ ശാന്തി മന്ത്രങ്ങളും വേദസൂക്തങ്ങളും അടങ്ങിയ സി.ഡികള്‍ തുടര്‍ച്ചയായി പ്ലേ ചെയ്യുന്നു അതിനോട് ചേര്‍ന്ന് ഓം ഓം എന്നും ഓം ശാന്തി എന്നും പറഞ്ഞു കൊണ്ടിരിക്കും.ശരീരത്തെ നിയന്ത്രണ വിധേയമാക്കി അതിലൂടെ മനസിനെ നിയന്ത്രിക്കുന്ന ചില ശാരീരിക അഭ്യാസങ്ങള്‍ക്കാണ് ആസനം എന്നു പറയുന്നത്. പത്മാസനം, ശീര്‍ഷാസനം, ശവാസനം എന്നിവയാണ് ഉദാഹരണം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനാണ് പ്രാണായാമമെന്ന് പറയുന്നത്.ഉന്മേഷവും ആയുസ്സും ആരോഗ്യവും പകരുന്നതിനാണ് യോഗാ പരിശീലനമെന്നാണ് പറയുന്നത്. ധാരാളം പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതും ഈ ഘടകങ്ങളാണ്. എന്നാല്‍ ഇതിന്‍റെ ശരിയായ ലക്ഷ്യം ഹൈന്ദവ ദൈവസങ്കല്‍പ്പത്തില്‍ ബ്രഹ്മനില്‍ ലയിപ്പിക്കുക എന്ന ഏര്‍പ്പാടാണെന്ന് ബഹുഭൂരിപക്ഷത്തിനും അറിയില്ല.

നട്ടെല്ലിന്‍റെ അടിയിലായി മൂലാധാരത്തില്‍ കുണ്ഡലിനി(പാമ്പ്) എന്നൊരു ശക്തി ഉറങ്ങികിടപ്പുണ്ടെന്നും അതിനെ യോഗയിലൂടെ ഉണര്‍ത്തി സുഷുമ്നാനാഡിയിലൂടെ മുകളില്‍ തലച്ചോറില്‍ കൊണ്ടുവന്ന് മരിക്കുമ്പോള്‍ തലപൊട്ടിപിളര്‍ന്ന് ബ്രഹ്മനില്‍ ലയിച്ചുചെചേരുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.യോഗയെ മാമോദീസാ മുക്കി ക്രൈസ്തവ വല്ക്കരിക്കാന്‍ ചില വൈദികര്‍ ശ്രെമിക്കുന്നുണ്ട്. അത് ജനത്തെ പിശാചിന്‍റെ അടിമത്വത്തിലേക്ക് അവര്‍ അറിയാതെ ബന്ധിപ്പിക്കുന്ന അപകടമാണെന്ന് അവര്‍ തിരിച്ചറിയാതെ പോകുന്നു. ഓം ശാന്തിക്കു പകരം ഹല്ലേലുയ്യായും ദേവ സ്തുതികള്‍ക്ക് പകരം ഗിരിപ്രഭാഷണത്തിലെ വാക്യങ്ങളും പത്തു കല്പനകളും പറഞ്ഞാല്‍ മതിയെന്ന് ഈ കൂട്ടര്‍ പഠിപ്പിക്കുന്നു പ്രകൃതിദത്തവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ ആയുര്‍വേദ ചികിത്സ പോലെ പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന ഒരു ചികിത്സാരീതിയെന്നാണ് ഇതിന്‍റെ പ്രചാരകര്‍ പഠിപ്പിക്കുന്നത്‌. സൂര്യനമസ്കാരത്തോടെയാണ് മിക്ക യോഗാ ക്ലാസുകളും ആരംഭിക്കുന്നത്. യോഗയില്‍ നിന്ന് ഹിന്ദുആത്മീയതയെ വേര്‍തിരിക്കാന്‍ കഴിയില്ല. യോഗ ഹിന്ദുത്വത്തില്‍ അതിഷ്ടിതമാണ് യോഗ പ്രചരിപ്പിക്കുന്നതിലൂടെ ഹിന്ദുത്വത്തെ പ്രചരിപ്പിക്കുക എന്ന രഹസ്യ അജണ്ടയാണ് എന്നത് വ്യക്തമാണ്. അടുത്ത തലമുറയെ ഹിന്ദുത്വം പ്രചരിപ്പിക്കാന്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ ഒരു പാട്യവിഷയമാക്കി കഴിഞ്ഞു.ജൂൺ 21 യോഗ ദിനമായി ബിജെപി സർക്കാർ പ്രഖ്യാപിച്ചു.
സത്യത്തില്‍ ശാരീരിക ക്ഷമതയ്ക്കാണ് യോഗ എങ്കില്‍ ദൈവമക്കള്‍ എന്തിന് ഈ അപകടത്തില്‍ ചെന്നു ചാടണം.

യോഗയ്ക്ക് പകരം ശരീരത്തിന് ഗുണം ചെയ്യുന്ന മറ്റ് വ്യായാമങ്ങള്‍ ചെയ്‌താല്‍ പോരെ? വ്യായാമത്തെയും ഹിന്ദു സങ്കല്‍പ്പങ്ങളുടെ കൂട്ടായ യോഗയും തരംതിരിച്ച് കാണാന്‍ കഴിയണം. മോക്ഷത്തെ(രക്ഷ) പ്പറ്റി ഒരു വികലമായ കാഴ്ചപ്പാടില്‍ ഉരുത്തിരിഞ്ഞുവന്ന പൈശാചിക സംവിധാനത്തെ നാം എന്തിനു പ്രോത്സാഹിപ്പിക്കണം.എന്തു കൊണ്ട് യോഗയെ ദൈവമക്കള്‍ എതിര്‍ക്കണം?യേശുകര്‍ത്താവ്‌ മാത്രമാണ് രക്ഷാദായകന്‍ മറ്റൊന്നിനും രക്ഷ നല്‍കാന്‍ കഴിയില്ല. യേശു പറഞ്ഞു ഞാന്‍ തന്നെ വഴിയും, സത്യവും ,ജീവനും ആകുന്നു; ഞാന്‍ മുഖാന്തിരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല (യോഹ:14:6), മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍റെ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവും ഇല്ല. രണ്ടാമത്ദൈവമക്കള്‍ ലോകത്തിനുള്ളവരല്ല. അവര്‍ ലോകത്തെ അനുകരിക്കുന്നവരല്ല. യോഗ എന്നാല്‍ മനസ്സിനെ ശൂന്യമാക്കുകയാണ് അതാണ്‌ യോഗയിലെ ഏറ്റവും വലിയ അപകടം. നമ്മുടെ മനസ്സ് ശൂന്യമാക്കപ്പെട്ടാല്‍ അവിടെ എന്തിനും കടന്നു കയറുവാന്‍ കഴിയും. ഭയം, ആശങ്ക, വിഷാദരോഗം, തെറ്റായ ചിന്തകള്‍, തെറ്റായ മതങ്ങള്‍ ഇവയെല്ലാം മനസ്സില്‍ നിറയും. ഒരിക്കലും മനസ്സിനെ ശൂന്യമാക്കരുത്. ദൈവവചനത്തെ മനസ്സില്‍ നിറയ്ക്കുക. ദൈവസാന്നിധ്യം മനസ്സില്‍ നിറഞ്ഞു നില്‍ക്കട്ടെ. ദൈവത്തെയും ദൈവവചനത്തെയും മാത്രമേ ധ്യാനിക്കാവൂ. സങ്കീ:63:5 എന്‍റെ കിടക്കയില്‍ നിന്നെ ഓര്‍ക്കുകയും ഞാന്‍ രാത്രിയാമങ്ങളില്‍ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോള്‍ എന്‍റെ പ്രാണന് മജ്ജയും മേദസ്സും കൊണ്ടെന്നപോലെ തൃപ്തി വരുന്നു.ദൈവത്തിന്‍റെ ജനമായ യിസ്രായേല്‍ ജനതയുടെ പരാജയ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഇതരമതങ്ങളിലെ ആചാനുഷ്ടാനങ്ങള്‍ ബോധപൂര്‍വ്വമായോ അല്ലാതെയോ തങ്ങളുടെ ആരാധനയുടെ ഭാഗമാക്കിയതാണ് നിരുപദ്രവമെന്ന് തോന്നി പിന്‍പറ്റിയ പല തിന്മകള്‍ക്കുമെതിരെ വളരെ ശക്തമായിതന്നെ പ്രവാചകന്‍മാരിലൂടെ ശക്തമായി ദൈവം താക്കീത് ചെയ്തിട്ടും വിവേകം പ്രാപിക്കാതെ യിസ്രായേല്‍ ജനം നാശത്തിന്‍റെ പാത തിരഞ്ഞെടുത്തു. അത് അവര്‍ക്ക് കണിയായി ഭവിച്ചു.യേശുകര്‍ത്താവ്‌ ഒരു യോഗയെയും ശുപാര്‍ശ ചെയ്തിട്ടില്ല. വിശുദ്ധതിരുവെഴുത്തുകളില്‍ അതിന് അടിസ്ഥാനങ്ങളുമില്ല. പിശാചിന് വ്യക്തികളുടെ ഉള്ളില്‍ കയറിപറ്റാനുള്ള വാതിലാണ് യോഗാഭ്യാസം. ശാന്തിമന്ത്രങ്ങളും ദേവസ്തുതികളും സാത്താന് കടക്കാനുള്ള വാതിലുകള്‍ ആണെന്ന് തിരിച്ചറിയാതെപോകരുത്.

നമ്മുടെ തലമുറകള്‍ ഇതില്‍ വീണുപോകാതെ ശ്രദ്ധിക്കുകവും പ്രത്യേകാല്‍ അവരേ പ്രാര്‍ത്ഥനയുടെ കരങ്ങളില്‍ വഹിക്കുകയും ചെയ്യുക. “സാത്താന്‍ നമ്മെ തോല്‍പ്പിക്കരുത് അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ”(2കൊരി:2:11).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply