ഹൃദയത്തിൽ നിന്നും ഒഴുകുന്ന അരുവിയാണ് എഴുത്ത്: ഫാദർ ബോബി കട്ടിക്കാട്
കോട്ടയം: സർഗാത്മകത ഒരു ഉറവയാണെന്നും
വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽ നിന്നും ഒഴുകുന്ന അരുവിയാണ് എഴുത്തെന്നും ഫാദർ ബോബി ജോസ് കട്ടിക്കാട് പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ നാലാമത് മീഡിയ കോൺഫറൻസിൻ്റെ സമാപന ദിനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സമൂഹ മാധ്യമങ്ങൾ അഴുക്കുചാലായി മാറുന്ന കാലമാണിത്. ഇവിടെ ശുദ്ധിയുള്ള എഴുത്താണ് വേണ്ടത്. ചനലമറ്റ മനുഷ്യർക്ക് മുന്നോട്ടു പോകാനുള്ള ഊർജ്ജം രചനകളിൽ ഉണ്ടാകണം. മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന ‘സ്വാന്തന സാഹിത്യ’ മാകണം നമ്മുടെ എഴുത്തുകൾ. വാതിൽ അടച്ചിരിക്കുമ്പോൾ അകത്തേക്ക് വരുന്ന ഒരാൾ ഉണ്ടെങ്കിൽ അത് മിശിഹാമാത്രമാണെന്നും ഫാദർ ബോബി പറഞ്ഞു.
സെപ്റ്റംബർ 11 മുതൽ 13 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ കോൺഫറൻസ് പവർവിഷൻ ചാനൽ ചെയർമാൻ ഡോ. കെ സി ജോൺ ഉദ്ഘാടനം ചെയ്‌തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. വിവിധ യോഗങ്ങളിൽ പ്രമുഖ മാധ്യമ നിരീക്ഷകൻ ജോസഫ് സി മാത്യു, സുവി. ജെ സി ദേവ്, ഡോ. തോംസൺ കെ മാത്യു, ജെയിംസ് വർഗീസ് ഐഎഎസ്, സി വി മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ റോയി വാകത്താനം, പാസ്റ്റർ സാം മുഖത്തല എന്നിവർ അധ്യക്ഷത വഹിച്ചു. ബിജു കുമ്പനാട്, ഇമ്മാനുവേൽ ഹെൻറി, ഡോ. ബ്ലെസൻ മേമന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഷാജൻ ജോൺ ഇടക്കാട്, ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. പാസ്റ്റർ അനീഷ് കൊല്ലംകോട്, പാസ്റ്റർ ജെ ജോസഫ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഫിന്നി പി മാത്യു, സജി മത്തായി കാതേട്ട്, രാജൻ ആര്യപ്പള്ളി, റോജിൻ പൈനുംമൂട്, ഡോ. സാം കണ്ണംപളളി, കെ ബി ഐസക്ക് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ടോണി ഡി ചെവൂക്കാരൻ, ഡോ. എം സ്റ്റീഫൻ, പാസ്റ്റർമാരായ കെ. ജെ ജോബ്, സി പി രാജു അലഹബാദ്, കുഞ്ഞുമോൻ പോത്തൻകോട്, കെ സി ഉമ്മൻ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.
ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും പങ്കെടുത്തു.

- Advertisement -



Comments are closed, but trackbacks and pingbacks are open.