ചംബയിൽ അതിശക്തമായ ഉരുൾപൊട്ടൽ: പഴയനിയമ പരിഭാഷ പൂർത്തിയാക്കിയ നവദമ്പതികൾക്ക് ദാരുണാന്ത്യം

KE NEWS DESK

ചംബ: ഹിമാചൽ പ്രദേശിലെ ചംബ ജില്ലയിൽ ഞായറാഴ്ച പുലർച്ചെ നടന്ന അതിശക്തമായ ഉരുൾപൊട്ടലിൽ നവദമ്പതികൾ മരണപ്പെട്ടു. സനിയും ഭാര്യ പല്ലുവുമാണ് മരണപ്പെട്ടത്. ചംബയിലെ മെഹ്ല ഗ്രാമപഞ്ചായത്തിലെ ചഡി ഗ്രാമത്തിലെ സുതാഹ എന്ന സ്ഥലത്ത് ഞായറാഴ്ച പുലർച്ചെ 3 മുതൽ 4 മണിക്ക് ഇടയിൽ ശക്തമായ മഴയിലുണ്ടായ പാറയിടിച്ചിലും വെള്ളപ്പൊക്കവുമാണ് അപകടത്തിന് കാരണം.

ബൈബിൾ പരിഭാഷാ ശുശ്രൂഷയിൽ സമർപ്പിതമായി പ്രവർത്തിക്കുന്ന ഈ കുടുംബം അടുത്തിടെ ചംബയാലി ഭാഷയിലെ പഴയനിയമ പരിഭാഷ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഈ ശുശ്രൂഷയിൽ പ്രതിസന്ധികളോടൊപ്പം കഠിനാധ്വാനവും ഉണ്ടായിരുന്നുവെങ്കിലും, ദൈവത്തോട് വിശ്വസ്തരായി മുന്നോട്ട് പോയ ഈ കുടുംബത്തിന്റെ അന്ത്യം അതീവ ദു:ഖകരമാണ്.

പല്ലു തന്റെ മാതാപിതാക്കളുടെ വീട്ടിൽ അഞ്ചു ദിവസങ്ങൾക്കു മുമ്പാണ് എത്തിയിരുന്നത്. തന്റെ ഭാര്യയെ തിരികെ കൊണ്ടുപോകാനായി സനി ഞായ‌റാഴ്ച ആരാധനയ്ക്കു ശേഷമാണ് അവിടെ എത്തിയത്. എന്നാൽ അതികഠിനമായ മഴയെ തുടർന്ന് പൊട്ടി വീണ പാറയും വെള്ളപ്പൊക്കവും അവരുടെ വീട് തകർക്കുകയും ഇരുവരും ഉറക്കത്തിൽ തന്നെ മരണപ്പെടുകയുമായിരുന്നു. സനിയുടെ ഭവനം ചംബയിലെ കിയാനിയിലാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഇരുവരും ഏകദേശം അഞ്ച് മാസം മുമ്പാണ് വിവാഹിതരായതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ദൈവവചനത്തിന്റെ പരിഭാഷയെന്ന അതീവ പവിത്രമായ ദൗത്യത്തിൽ ജീവിതം മുഴുവനും സമർപ്പിച്ച ഒരു കുടുംബത്തിനു സംഭവിച്ച ദുരന്തം, ചംബയിലെ ക്രൈസ്തവ സമൂഹത്തെ വളരെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഇവരുടെ കുടുംബങ്ങളേയും വിശ്വാസികളേയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.