നീതിനിഷേധം ഭരണഘടനാലംഘനം: ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത
തിരുവനന്തപുരം: ക്രൈസ്തവസമൂഹത്തിന് അർഹതപ്പെട്ട നീതി നിഷേധിക്കുന്നത് ഭരണഘടനാലംഘനവും അധാർമികതയുമാണെന്ന് നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത.
കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ (കെസിസി) നേതൃത്വത്തിൽ കഴിഞ്ഞ മാസം 29ന് തിരുവല്ലയിൽനിന്ന് ആരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയുടെ സമാപനസമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവർക്കെതിരായ നിയമനിർമാണങ്ങൾ ഒന്നിച്ചു നിന്ന് ചെറുത്തു തോൽപ്പിക്കണം. വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ദളിത് ക്രൈസ്തവരുൾപ്പെടെയുള്ള ജനവിഭാഗങ്ങളെ സർക്കാർ അവഗണിക്കുകയാണ്. ഒരു തൊഴിൽ ചെയ്യുന്ന ആളുകളെ രണ്ടു വിഭാഗമായി തരം തിരിക്കുന്ന അനീതി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുക, ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നീതിയാത്ര.
ഡോ. ശശി തരൂർ എംപി, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കെസിസി ട്രഷറർ റവ. ഡോ. ടി.ഐ. ജയിംസ്, വൈസ് പ്രസിഡന്റ് ഷിബി പീറ്റർ, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോണ്‍ വില്യം പൊളിമേറ്റ്ല, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, ബിഷപ് ഡോ. ജോർജ് ഈപ്പൻ, ബിഷപ് ഡോ. സെൽവ ദാസ് പ്രമോദ്, ബിഷപ് ഡോ. ഓസ്റ്റിൻ എം.എ. പോൾ, ലൂഥറൻ സഭ സിനഡ് പ്രസിഡന്റ് റവ. മോഹനൻ മാനുവൽ, ബിഷപ് കമ്മിസറി റവ. ഹെൻട്രി ഡി. ദാവീദ്, കെസിസി ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ.ആർ. നോബിൾ തുടങ്ങിയവർ പ്രസംഗിച്ചു.