മലയാളി നഴ്സ് റോജി പി. ഇടിക്കുള അയർലൻഡിൽ നിര്യാതനായി
ഗാൾവേ: പത്തനംതിട്ട കുളനട മാന്തുക പുതുപ്പറമ്പിൽ വലിയവിളയിൽ റോജി വില്ലയിൽ പരേതനായ ജോൺ ഇടിക്കുളയുടെ മകൻ നഴ്‌സായ റോജി പി. ഇടിക്കുള (37) അയർലൻഡിൽ നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.35 ന് മരണം. ഓഗസ്റ്റ് 25 ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ റോജിക്ക് കടുത്ത തലവേദന ഉണ്ടായിരുന്നു. തുടർന്നു ഗാൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു.
തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകൾക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർച്ചയായി ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. മരണത്തെ തുടർന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങൾ ദാനം ചെയ്തു.
നാട്ടിലും ഖത്തറിലും വിവിധ ആശുപത്രികളിൽ നഴ്സായി ജോലി ചെയ്തിരുന്ന റോജി ഏകദേശം രണ്ട് വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. ഒന്നര വർഷം മുൻപ് ഗാൾവേയിലെ ട്യൂമിൽ കുടുംബമായി താമസം തുടങ്ങിയ റോജി ആദ്യം കോർക്കിലാണ് താമസിച്ചിരുന്നത്. കേരളത്തിലും ഖത്തറിലും വിവിധ നഴ്സിങ് സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റോജി കേരളത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. അയർലൻഡിൽ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗാൾവേ സെന്റ് ഏലിയ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ് റോജി.
മൂന്ന് മാസം മുൻപ് മാതാവ് റോസമ്മ ഇടിക്കുള ഏക മകനായ റോജിയേയും കുടുംബത്തെയും സന്ദർശിക്കുവാൻ അയർലൻഡിൽ എത്തിയിരുന്നു. സന്തോഷത്തിൽ കഴിയവെ ആക്‌സ്മികമായി ഉണ്ടായ റോജിയുടെ മരണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പത്തനംത്തിട്ട മാന്തളിർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ റോജിയുടെ സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും നടപടിക്രമങ്ങൾക്കുമായി വിവിധ സംഘടനകൾ ചേർന്നു പ്രവർത്തിക്കുന്നുണ്ട്. അയർലൻഡിലെ ഗാൾവേയിൽ പൊതുദർശനം നടത്തും.