ക്രൈസ്തവർക്കെതിരേയുള്ള അതിക്രമം: സുപ്രീംകോടതി റിപ്പോർട്ട് തേടി
ന്യൂഡൽഹി: ക്രൈസ്തവവിശ്വാസികൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരേയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു നടപടി തേടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക, ഒഡീഷ, ഛത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യഹർജിയിലാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റീസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ചിന്റെ നിർദേശം. വ്യക്തികൾക്കെതിരേയുള്ള ആക്രമണങ്ങൾ ഒരു സമുദായത്തിനെതിരായ ആക്രമണമാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹർജിയിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പലസംഭവങ്ങളും വെബ്പോർട്ടലുകളിൽനിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്നും യാഥാർഥ്യവുമായി ഇതിനു ബന്ധമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
സംസ്ഥാനങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിനു രണ്ടുമാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.