ഇടിമിന്നൽ; വിമാനാപകടത്തില്‍ 41 മരണം
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഉണ്ടായ വിമാനാപകടത്തില്‍ 41 മരണം. സുഖോയ് സൂപ്പര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. മോസ്‌കോയില്‍ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ നഗരമായ മര്‍മാന്‍സ്‌കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും തീ പിടിക്കുകയായിരുന്നു.
വിമാനത്തില്‍ 78 യാത്രക്കാരും 5 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ വിമാനത്തിലെ ജീവനക്കാരും രണ്ട് കുട്ടികളും ഉണ്ട്.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇടമിന്നലേറ്റതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വള്ഡിമര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.