അഭിമുഖം: ” തലമുറകളോടുള്ള അശ്രദ്ധ ഇന്നിന്‍റെ അപകടം”

കെ ടി എം സി സിയുടെ (കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ) പ്രസിഡന്റ്‌ അഡ്വ: മാത്യു ഡാനിയേലുമായി ബ്രദര്‍ ബിനു വടുക്കുംചേരി നടത്തിയ അഭിമുഖം

>> കുവൈറ്റിലെ പ്രവാസ ജീവിതം എന്നുമുതലാണ് ആരംഭിച്ചത് ?

1993 – ല്‍ ആണ് ഞാന്‍ കുവൈറ്റില്‍ എത്തിയത് , അന്ന് മുതല്‍ ഇന്നുവരെയുള്ള 23 സംവത്സരങ്ങള്‍ ദൈവത്തിന്‍റെ കൃപയാല്‍ ഈ രാജ്യത്ത് ആയിരിപ്പനും അപ്പോള്‍ത്തന്നെ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പനുമിടയായി.

>> കെ ടി എം സി സിയിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു, വര്‍ഷങ്ങളായി ഈ സംഘടനയുമായുള്ള ബന്ധം നിലനിര്‍ത്തുവാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകം എന്താണ് ?

ഞാന്‍ കുവൈറ്റില്‍ എത്തിയ ആദ്യ വര്‍ഷം (1993) തന്നെ കെ ടി എം സി സിയുടെ കണ്‍വെഷനില്‍ പങ്കെടുക്കുവനിടയായി, പ്രവാസത്തിന്റെ ആദ്യനാളുകളില്‍ എനിക്ക് ലഭിച്ച അനുഗ്രഹമായ ആത്മീയ കൂട്ടായ്മ ജീവിതത്തില്‍ മറക്കുവാന്‍ കഴിയാത്ത ദിനങ്ങളില്‍ ഒന്നാണ്. കുവൈറ്റില്‍ വന്നതിനു ശേഷം ആദ്യമായി വചനം സംസാരിക്കുവാന്‍ എനിക്ക് അവസരം നല്കിയതും കെ ടി എം സി സിയായിരുന്നു (1998 – ല്‍) അതെല്ലാം എനിക്ക് ഒത്തിരി പ്രോത്സാഹനം നല്‍കിയ ഘടകമാണ്. വിശ്വാസസമൂഹം വിഘടിച്ചു നില്‍ക്കുന്ന കാഴ്ചകള്‍ കണ്ടുമടുത്ത എനിക്ക് വിവിധ സഭകളുടെ ഐക്യവേദിയായ കെ ടി എം സി സിയുടെ പ്രവര്‍ത്തനത്തോട് പ്രതേക ആകര്‍ഷണമുണ്ടായി. കര്‍ത്താവ് നമ്മെ പഠിപ്പിച്ചതും അതായിരുന്നു “നിങ്ങള്‍ അന്യോന്യം സ്നേഹിപ്പിന്‍ ”

>> കെ ടി എം സി സിയില്‍ ഏതെക്കോ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ?

1993 ലെ കണ്‍വെന്‍ഷനു ശേഷം ഞാന്‍ കെ ടി എം സി സിയുടെ വിവിധ കൂട്ടയിമകളില്‍ പങ്കെടുക്കുകയും 1994 ല്‍ അംഗത്വം സ്വീകരിക്കുകയും ചെയ്തു. 1995 ല്‍ സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകനാകുവാനുള്ള അവസരം ലഭിച്ചു. ചില വര്‍ഷള്‍ക്ക് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തിപ്പാന്‍ ദൈവമിടയാക്കി. പിന്നീടു 2001 ല്‍ ട്രഷററായും തുടര്‍ന്ന് 2003 – ല്‍ സെക്രടറിയായി എന്നെ തിരഞ്ഞെടുത്തു, ആ വര്‍ഷം 53 ആഴ്ചകളിലും കെ ടി എം സി സിയുടെ ആരാധനക്കു നേതൃത്വം നല്‍കികൊണ്ട് വളരെ അനുഗ്രമായി തന്നെ ആ നാളുകളിലെ കെ ടി എം സി സിയുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുവാന്‍ ദൈവം കൃപ ചെയ്തു. പിന്നീടു ചില വര്‍ഷങ്ങള്‍ കോമണ്‍ കൌണ്‍സിലും (NECK) പ്രവര്‍ത്തിച്ചിരുന്നു.

>> 2016 – ല്‍ കെ ടി എം സി സിയുടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തപ്പോള്‍ എന്ത് തോന്നുന്നു, പുതിയതായി എന്തൊക്കെ ചെയുവാന്‍ ആഗ്രഹിക്കുന്നു?

ഓരോ സമയങ്ങളില്‍ ദൈവം ഓരോ സ്ഥാനങ്ങള്‍ നമ്മെ ഏല്‍പ്പിക്കുമ്പോള്‍ അതില്‍ ദൈവഇഷ്ട്ടം എന്തെന്ന് മനസിലാക്കി നിറവേറ്റാന്‍ ശ്രെമിക്കും. അതു കെ ടി എം സി സിയിലെ എല്ലാ സഭകള്‍ക്കും ഒരുപോലെ പ്രയോചനപെടുത്തുവാന്‍ ഉല്സാഹിക്കുകയും ചെയ്യും. കെ ടി എം സി സിയുടെ ആരാധനയ്ക്ക് കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ എന്ത് ചെയ്യണമെന്നതിനെപറ്റി ആലോചിക്കുകയും അതുപോലെതന്നെ പെന്തകസ്ത്ന്റെ ഒരു പ്രതിനിധിയായി നില്‍ക്കുമ്പോള്‍ പല സ്നേഹിതരില്‍ നിന്നും ലഭിച്ച ആവശ്യപ്രകാരം കുവൈറ്റിലെ എല്ലാ പെന്തകോസ്ത് സഭകളുടെ ഐക്യതക്കും ഒത്തുചേരുന്നതിനും വേണ്ടി ഒരു വേദിയോരുക്കുവാന്‍ ചിന്തിക്കുന്നു. ദൈവം അതു തക്ക സമയത്ത് ഭംഗിയായി ചെയുമെന്നു വിശ്വസിക്കുകയും ചെയുന്നു.
2007 ല്‍ ഐക്യ ആരാധനയും, പ്രമുഖ സുവിശേഷകാനായ വില്ലിം ലീയെ ക്ഷണിച്ചുകൊണ്ട് ഐക്യ കണ്‍വന്‍ഷനും നടത്തിയതില്‍ എനിക്കും പങ്കുവഹിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട് . അതെല്ലാം പ്രവാസത്തിലെ ആത്മീയജീവിതത്തിനു വളരെ അനുഗ്രമായിരുന്നു. അതുപോലെതന്നെ 2016 ല്‍ അത്തരത്തിലുള്ള ഒരു വേദിയോരുക്കുവാന്‍ പ്രാര്‍ഥിക്കുന്നു.

>> കെ ടി എം സി സി കൂടതെ മറ്റെതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ ?

യുവജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തെ കുറിച്ച് ഹൃദയത്തില്‍ ദൈവം നല്‍കിയ ദര്‍ശനപ്രകാരം, കുവൈറ്റില്‍ സജീവമല്ലാതെയിരുന്ന ICPF ന്‍റെ ചെറിയൊരു യുണിറ്റ് പ്രായോഗക്ഷമാക്കുവാന്‍ 1996 – ല്‍ ICPF ന്‍റെ ജനറല്‍സെക്രട്ടറിയായ ഇടിചേരിയ നൈനാന്‍ എന്ന കര്‍തൃദാസന്‍റെ നേതൃത്വത്തില്‍ ഞാനും എന്‍റെ ചില സുഹൃത്തുക്കളും ചേര്‍ന്ന് തുടക്കംകുറിച്ചു. അന്ന് ICPFന്‍റെ ഒരു മീറ്റിംഗ് നടത്തുകയും, പുതിയൊരു കമ്മിറ്റിക്കു രൂപം കൊടുക്കുകയും ചെയ്തു. അതിന്റെ ട്രഷററായ് എന്നെ ചുമതലപെടുത്തി. യുവജനങ്ങള്‍ക്കായി ’96 ല്‍ നടത്തിയ ആദ്യത്തെ റീട്രീറ്റ്‌ മീറ്റിംഗ് തുടങ്ങി ഇന്നുവരെയും ക്യാമ്പ്‌ , മറ്റു പ്രോഗ്രാമുകളുമായി ICPF ന്‍റെ പ്രവര്‍ത്തനം വളരെ സജീവമായി തന്നെ മുന്നോട്ടുകൊണ്ടുവാന്‍ സര്‍വ്വശക്തനായ ദൈവം ഞങ്ങളെ ബപെടുത്തി. ‘ICPF കുവൈറ്റ്‌ ചാപ്റ്റര്‍’ ലൂടെ അനേക യുവജനങ്ങള്‍ സുവിശേഷ വേലക്കായി സമര്‍പ്പിക്കാനിടയിട്ടുണ്ട്. സെക്രടറി, പ്രസിഡന്റ്‌ ,വൈസ് പ്രസിഡന്റ്‌,
ട്രഷര്‍ തുടങ്ങി പലനിലകളിലും ഇതിനോടകം ICPF ല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, ഇപ്പോള്‍ രക്ഷതികാരിയായി സേവനമാനുഷിതടിച്ചുപോരുന്നു.

അതുപോലെതന്നെ ചര്‍ച്ച് ഓഫ് ഗോഡ് (ഫുള്‍ ഗോസ്പല്‍) കുവൈറ്റ് സഭയുടെ സെക്രടറിയായി ഏഴു വര്‍ഷം സേവനമനുഷിറ്റിക്കുകയും പത്തുവര്‍ഷത്തോളം സഭയുടെ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. സി ഒ . ജിയുടെ റീജിയന്‍ നിലവില്‍ വന്നതിനുശേഷം രണ്ടു വര്‍ഷകാലം റീജിയന്‍ സെക്രടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു സ്ഥാനം അലങ്കരിക്കുക എന്നതിലുപരി ഒരു ശുശ്രുഷയായി കാണുകയും ആ നിലകളില്‍ ദൈവത്തിനായി പ്രവര്‍ത്തിപ്പാന്‍ ഞാന്‍ എന്റെ സമയം വിനിയോഗിക്കയും ചെയ്തു.

കുവൈറ്റില്‍ വരുന്നതിനു മുന്പ് ഇപ്പോഴത്തെ ചര്‍ച്ച് ഓഫ് ഗോഡ് ശുശ്രുഷകനായ പാസ്റ്റര്‍ എം ജോണ്‍സണ്‍നുമൊത്തു ചര്‍ച്ച് ഓഫ് ഗോഡിന്റെ യൂത്ത് ബോര്‍ഡില്‍ ആറു വര്‍ഷകാലം പ്രവര്‍ത്തിക്കുവാനും ദൈവം അവസരങ്ങള്‍ നല്‍കി. ആത്മീയമായി എന്നെ വളര്‍ത്തുന്നത്തില്‍ ചര്‍ച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ പി ഇ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് .

>> യവ്വനത്തില്‍ വൈ പി ഇ യില്‍ നിന്നും ലഭിച്ച പ്രചോതനമാണ് താങ്കളെ യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിപ്പാന്‍ പ്രേരിപ്പിക്കുന്നത് എന്ന് മനസിലാക്കുമ്പോള്‍ തന്നെ ഇന്നത്തെ തലമുറയെപറ്റി എന്താണ് പറയുവാനുള്ളത് ?

ഈ തലമുറയെ വേണ്ടവിധത്തില്‍ ശ്രദ്ധിക്കാതെ പോക്കുന്നതാണ് ഇന്നിന്റെ അപകടം, ഈ അപകടം അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ തിരിച്ചറിയുകയും യുവജനങ്ങള്‍ക്കായി പ്രത്യേക ശ്രദ്ധ കൊടുക്കുന്നത്തില്‍ മാതാപിതാക്കള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നത് മിഡില്‍ഈസ്റ്റിലുള്ളവരും മനസിലാക്കേണ്ടത് അത്യന്താപെഷിതമാണ് . തലമുറക്കു ഉന്നത വിദ്യാഭ്യാസം കൊടുക്കുവാനും, മറ്റു കുട്ടികളുടെ കൈയില്‍ ഉള്ളതിനേക്കാള്‍ ശ്രേഷട്ടമായത് വാങ്ങിച്ചു കൊടുത്തും മാതാപിതാക്കളുടെ ഉത്തരവതിത്യം കഴിഞ്ഞു എന്ന് കരുതുബോള്‍ ഫ്ലാറ്റ് സംസ്കാരത്തില്‍ നാലു ചുവരുക്കള്‍ക്കിടയില്‍ ലോകത്തെ കൈയിലോതുക്കികൊണ്ട് മൊബൈലും ഇന്റര്‍നെറ്റും കമ്പ്യൂട്ടറുമായി സങ്കുചിത ലോകത്തിലെ സഞ്ചാരികളായി മാറുന്നത് ഒരു ദുഖകാഴ്ചയാണ്. ഇവിടെ മാതാപിതാക്കള്‍ അവരുമായി തുറന്ന സംസാരിക്കാനും കൂടുതല്‍ അവരുമായി ഇടപഴുകുവാനും സമയം കണ്ടെത്തിയേ മതിയാകു , പലപ്പോഴും തിരക്കേറിയ ഔധ്യോഗിക ജീവിതത്തില്‍ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ ശ്രദ്ധികാതെ പോയാല്‍ നാം ‘ഓവര്‍ ടൈം’ ജോലി ചെയ്തു സ്വോരൂപിച്ചതെല്ലാം വെറുതെയായി പോയെന്നു വരാം. അതിനാല്‍ തലമുറകള്‍ക്കായി പ്രതേക പ്രാര്‍ഥനയും കൂടിയേ തീരു.

>>പലവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതില്‍ കുടുംബത്തില്‍ നിന്നും പ്രോത്സാഹനം ലഭിക്കാറുണ്ടോ ? കുടുംബത്തെ പരിചയപെടുത്തമോ?

തീര്‍ച്ചയായും, എന്റെ എല്ലാ പ്രവര്‍ത്തനത്തിന്‍റെ വിജയത്തിനു പിന്നില്‍ കുടുംബത്തിന്‍റെ പ്രാര്‍ത്ഥനയും പ്രോത്സാഹനവുമാണ്. സഹധര്‍മണി മിനി മാത്യു , കുവൈറ്റില്‍ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ഫ്രഞ്ച് അധ്യപികയാണ് ഞങ്ങള്‍ക്ക് മൂന്ന് പെണ്‍പൈതങ്ങളെ ദൈവം ദാനമായി നല്‍കി. ആന്‍ടലിന്‍, ആന്‍ണ്ട്രിയ, ആന്‍ജലിന്‍ എന്നിവരാണ്.

 

– ഫെബ്രുവരി ലക്കം മന്ന ( കുവൈറ്റ്‌ ) പത്രത്തില്‍ പ്രസിദ്ധികരിച്ചത് 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading