ക്രൈസ്തവർക്കെതിരെയുള്ള ആസൂത്രിത അക്രമം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
ഡൽഹി: ക്രൈസ്തവ സമൂഹത്തിന് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടക്കുന്ന ആസൂത്രിത അക്രമങ്ങളിലും വിദ്വേഷ നടപടികളിലും ആശങ്ക രേഖപ്പെടുത്തി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് നേരെ ബിജെപി ഭരണത്തിന് കീഴിൽ വർധിച്ചുവരുന്ന ആസൂത്രിത അക്രമങ്ങളിലും വിദ്വേഷ നടപടികളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം കത്തിൽ ഉയർത്തുന്നുണ്ട് .
പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ദിനത്തിൽ പള്ളി സന്ദർശനം നടത്തി സൗഹൃദത്തിന്റെ മുഖംമൂടി അണിയുമ്പോഴും, താഴെത്തട്ടിൽ സംഘപരിവാർ ശക്തികൾ ക്രൈസ്തവ വേട്ട തുടരുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെ വ്യക്തമാക്കുന്നു.
രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർഷം തോറും വർധിച്ചു വരികയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കത്തിൽ ചൂണ്ടിക്കാട്ടി. 2024-ൽ മാത്രം 834 ആക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ, 2025 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 706 സംഭവങ്ങൾ ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു എന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ സ്കൂളുകളിലും മാളുകളിലും നടന്ന അക്രമ സംഭവങ്ങളും പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തുന്നതും അതീവ ഗൗരവത്തോടെ കാണണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. മതപരിവർത്തന നിരോധന നിയമങ്ങൾ പല സംസ്ഥാനങ്ങളിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കാനുള്ള ആയുധമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും ഫോറം ആരോപിക്കുന്നു.
ഛത്തീസ്ഗഡിലെ ക്രൈസ്തവർ നേരിടുന്ന ദുരവസ്ഥയെക്കുറിച്ചും കത്തിൽ പ്രത്യേക പരാമർശമുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ അനുവദിക്കാത്തതും അടക്കം ചെയ്ത മൃതദേഹങ്ങൾ പുറത്തെടുക്കാൻ പ്രേരിപ്പിക്കുന്നതുമായ 23 ക്രൂരമായ സംഭവങ്ങൾ 2025-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 19 സംഭവങ്ങളും ഛത്തീസ്ഗഡിലാണ് നടന്നത്.
ഡിസംബർ 24-ന് ക്രൈസ്തവർക്കെതിരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബന്ദ് വലിയ ഭീതിയാണ് പടർത്തിയത് എന്ന് കത്തിൽ ആരോപിക്കുന്നു . ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.

- Advertisement -



Comments are closed, but trackbacks and pingbacks are open.