മണിപ്പൂർ വിദ്യാർത്ഥികൾക്ക് അഭയമായി മാർത്തോമ്മാ സഭ: പഠന സൗകര്യമൊരുക്കി കരിക്കം കിപ്സ്*
കൊട്ടാരക്കര : ഇനിയും കണ്ണീരുണങ്ങാത്ത
മണിപ്പൂരിലെ ദുരിതങ്ങളും ദുരന്തങ്ങളും നേരിട്ടറിഞ്ഞ,ഉറ്റവരെ നഷ്ടപ്പെട്ട 12 വിദ്യാർത്ഥികൾ തുടർ പഠനത്തിനായി കരിക്കം ഇൻ്റർ നാഷണൽ പബ്ലിക് സ്കൂളിൽ എത്തി. അമ്പരപ്പോടെയെത്തിയ നവാഗതരെ സ്വീകരിച്ചത് മാർത്തോമ്മാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസിന്റെയും സ്കൂൾ ചെയർമാൻ ഡോ.ഏബ്രഹാം കരിക്കത്തിൻ്റെയും നേതൃത്വത്തിൽ.പുത്തൻ കൂട്ടുകാരെ ഹാരമണിയിച്ചാണ് സ്കൂളിൽ വിദ്യാർത്ഥികൾ സ്വീകരിച്ചത്. വർണാഭമായ ഹൈടെക് സ്കൂൾ അന്തരീക്ഷവും ചിൽഡ്രൻസ് പാർക്കും വിശാലമായ കളിസ്ഥലവും അവർക്ക് പുതുമയായി. കളിയിലും കലാ വിരുന്നിലും ആഘോഷങ്ങളിലും ലയിച്ച് ദുഃഖങ്ങൾ മറന്ന് അനാഥ ബാല്യങ്ങൾ വിവിധ ക്ലാസുകളുടെ ഭാഗമായി.മാർത്തോമ്മാ സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ, അനേകായിരങ്ങൾക്ക് ആശ്രയമായ കൊട്ടാരക്കര മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരമാണ് ഇവർക്ക് അഭയം നൽകിയത് . നവാഗതർക്ക് സ്വാഗതം അരുളി നടന്ന വരവേൽപ്പ് ചടങ്ങ് ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു. ഈശ്വരനെ സമസൃഷ്ടങ്ങളിൽ ദർശിക്കണമെനന്നും പരസ്പരം പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്റെ പ്രചോദനത്താൽ ദുരിതമനുഭവിക്കുന്നവരും പരിമിതികൾ ഉള്ളവരും മാനവ കുടുംബത്തിൻ്റെ അംഗങ്ങളായി അംഗീകരിക്കപ്പെടുന്ന സംസ്കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ചെയർമാൻ ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ബിനു.സി. ശാമുവേൽ,ഭദ്രാസന ട്രഷറർ കെ ജോർജ് പണിക്കർ, കരിക്കം വൈഎംസിഎ പ്രസിഡൻ്റ് കെ.ഒ.രാജുക്കുട്ടി,ഡയറക്ടർ സൂസൻ ഏബ്രഹാം,പ്രിൻസിപ്പൽ ഷിബി ജോൺസൺ,അഡ്മിനിസ്ട്രേറ്റർ നിഷ.വി.രാജൻ എന്നിവർ പ്രസംഗിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.