കേരളത്തിൻ്റെ സാമൂഹ്യ വ്യവസ്ഥിതികളിൽ നിർണായകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഡോ. യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
തിരുവല്ല: കേരളത്തിൻ്റെ സാമൂഹ്യ വ്യവസ്ഥിതികളിൽ നിർണായകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഡോ. യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്തയെന്ന് പ്രതിപക്ഷ നേതാവ് , വി ഡി സതീശൻ. പാവപ്പെട്ടവരേയും പിന്നോക്കക്കാരെയും സംരക്ഷിക്കാനുള്ള ചുമതല സർക്കാരിൻ്റെ മാത്രം ബാധ്യത അല്ലെന്നും, ക്രൈസ്തവ സഭകൾ കൂടി ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പരസ്യമായി പറയുകയും അതിനായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായി രുന്നു അദ്ദേഹം. തപസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ യൂഹാനോൻ മാർത്തോമ്മ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ് . യൂഹാനോൻ മാർത്തോമ്മയുടെ 132 – ആം – ജന്മദിനം പ്രമാണിച്ചാണ് ചsങ്ങ് സംഘടിപ്പിച്ചത്.
അച്ചുതമേനോൻ സർക്കാർ ലക്ഷം വീട് പദ്ധതി നടപ്പാക്കുന്നതിന് കാരണമായി ഭവിച്ചത് മെത്രാപോലീത്ത ആരംഭിച്ച ഭുവന ദാന പ്രസ്ഥാനമാണ്. ഇതിൻ്റെ മാതൃകയിലാണ് സർക്കാർ വിപുലമായ ഭവന പദ്ധതി ആരംഭിച്ചത്.അദ്ദേഹം സ്ത്രീധനത്തിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ക്രൈസ്തവരുടെ പിതൃസ്വത്തിൽ സ്ത്രീകൾക്ക് തുല്യാവകാശം നൽകണമെന്ന് വാദിക്കുകയും അത് നല്കിയില്ലെങ്കിൽ നിയമം മൂലം അത് നടപ്പാകുന്ന കാലം വരുമെന്ന് പ്രവചിക്കുകയും ചെയ്ത ആത്മീയ നേതാവായിരുന്നു യൂഹാനോൻ മെത്രാപ്പോലീത്തയെന്ന് സതീശൻ പറഞ്ഞു.
സഹിഷ്ണതയോടെ വിയോജിക്കാനുള്ള കഴിവ് അദ്ദേഹത്തിന്നുണ്ടായിരുന്നു. ജനാധിപത്യത്തിൽ അനിവാര്യമായ ഘടകമാണിത്. തനിക്കെതിരെ നിയമ പോരാട്ടം നടത്തിയവരുടെ കഴിവ് അംഗീകരിക്കാനുള്ള കഴിവ് യൂഹാനോൻ തിരുമേനിക്കു ണ്ടായിരുന്നുവെന്ന് സതീശൻ പറഞ്ഞു. സാമൂഹ്യ നീതി നടപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സഭാ ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കാൻ ആരാധനക്രമത്തിൽ സാമൂഹ്യ നീതിക്കായി മധ്യസ്ഥ പ്രാർത്ഥന എഴുതിച്ചേർത്ത ആത്മീയ ആചാര്യനായിരുന്നു യൂഹാനോൻ മെത്രാപ്പോലീത്ത എന്ന് സതീശൻ പറഞ്ഞു.
തപസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത നിർവഹിച്ചു. രാജസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. മാർത്തോമ്മ സഭയിലെ മുൻ വികാരി ജനറൽ റവ. ഡി ഫിലിപ്പ് പ്രസംഗിച്ചു. ചടങ്ങിൽ തപസ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. ബിപിൻ മാമ്മൻ അധ്യക്ഷനായിരുന്നു.രാജീവ് മേച്ചേരി,അജി കുതിരവട്ടം,ജോമോൻ കുളങ്ങര,സിന്ധു ജെയിംസ്, രശ്മി സതീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.