തിരുവനന്തപുരം: ബിൻസി വർഗീസിന് ഇത് സ്വപ്ന സാക്ഷാത്കാരം. നീണ്ടകാലത്തെ പരിശ്രമങ്ങളിലൂടെ തന്റെ വിദ്യാഭ്യാസലക്ഷ്യം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ്. ഗർഭകാലത്ത് സ്ത്രീകൾ നേരിടുന്ന മാനസിക വെല്ലുവിളികളെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചതോടെയാണ് വിദ്യാഭ്യാസരംഗത്തെ പുതിയ നേട്ടം കൈവരിച്ചത്. കിഴക്കേ കല്ലട സ്വദേശിനിയായ ബിൻസി നിലവിൽ തിരുവനന്തപുരം ശ്രീകാര്യത്താണ് താമസം. ഗുഹാവത്തിയിലെ നൈപെർ യൂണിവേഴ്സിറ്റിയിലാണ് പി എച്ച് ഡി പഠനം പൂർത്തിയാക്കിയത്.
പരിയാരം മെഡിക്കൽ കോളേജിൽ ബി ഫാം ബിരുദവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം ഫാമിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം ഫാർമസിസ്റ്റായി ജോലി ചെയ്തു വരികയാണ്. ബിരുദ ബിരുദാനന്തര പഠനങ്ങളിൽ കോളേജ് ടോപ്പ് ആയി പഠനം പൂർത്തിയാക്കിയ ബിൻസി, എം ഫാമിൽ യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്കോടെയാണ് വിജയിച്ചത്.
ഏനാത്ത് സ്വദേശിയും തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനുമായ ഫിന്നി ആർ ഡാനാണ് ഭർത്താവ്. ആഷ്ലിൻ മകളാണ്. വേങ്ങൂർ കുമല്ലൂർ സഭാ ശുശ്രൂഷകനായ പാസ്റ്റർ രാജുവിന്റെയും ഗീതയുടെയും മകനാണ് ഫിന്നി. ഗീവർഗീസ് വൈദ്യൻ – മോളികുട്ടി ദമ്പതികളുടെ മകളാണ് ബിൻസി.
ഗവൺമെന്റ് ജീവനക്കാരിയായ ബിൻസി തിരുവനന്തപുരം നോർത്ത് സെന്റർ പി വൈ പി എ യുടെ ഈ വർഷത്തെ താലന്തു പരിശോധനയിൽ ഓവറോൾ ചാമ്പ്യൻ കൂടിയാണ്.


- Advertisement -


