പുതിയ കരസേനാ മേധാവിയായി ലഫ്. ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചുമതലയേൽക്കും
ന്യൂഡൽഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചൊവ്വാഴ്ച ചുമതലയേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ വിപിന്‍ റാവത്ത് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് മനോജ് മുകുന്ദ് നരവാനെ മേധാവിയായി ചുമതലയേൽക്കുന്നത്. കരസേന ഉപമേധാവിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീരനായ ഉദ്യോഗസ്ഥനാണ് നരവാനെ. ധീരതയ്ക്കുള്ള അംഗീകാരമായി സേന പുരസ്‌കാരവും വിശിഷ്ഠ സേവാ പുരസ്‌കാരവും നേടിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന്‍ സൈനിക ദൗത്യത്തിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും നരവാനെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അതേസമയം, വിരമിക്കുന്ന കരസേനാ മേധാവി റാവത്തിനെ ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിച്ചു. മൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതലയാണ് ഏക സൈന്യാധിപന്‍ എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.