കുമ്പനാട് ബസ്സും കാറും കൂട്ടിയിടിച്ച് നാല് മരണം
പത്തനംതിട്ട: കുമ്പനാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്
കാറിലുണ്ടായിരുന്ന നാല് പേർ മരിച്ചു. തിരുവല്ല ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറും പത്തനംതിട്ടയിലേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഷെവർലെ കാർ പൂർണ്ണമായും തകർന്നു. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽ പ്പെട്ടത്. രാത്രി എട്ടരയോടെയായിരുന്നു അപകടം. ഇരവിപേരൂർ മംഗലശേരിയിൽ ജോബി (36), ഇരവിപേരൂർ പാറോലിൽ അനൂപ് എസ് പണിക്കർ (32) ഇരവിപേരൂർ വാക്കിയമണ്ണിൽ സാം തോമസ്സിന്റ മകൻ ബെൻ ഉമ്മൻ തോമസ് (38) അനിൽ (40) എന്നിവരാണ് മരണമടഞ്ഞത്. മൂന്ന് പേർ സംഭവസ്ഥലത്തും അനിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹങ്ങള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽപ്പെട്ട കാറിന് തീ പിടിച്ചതിനെ തുടർന്ന് സമീപത്തെ പെട്രോൾ പമ്പിലെ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടെ ഫയർ എക്സ്റ്റിംഗുഷർ പൊട്ടിത്തെറിച്ച് അരുൺ എന്നയാൾക്ക് തലയ്ക്കു പരിക്കേറ്റു. മറ്റൊരാൾക്ക് കൈയിൽ സാരമായ മുറിവുമുണ്ട്. അപകടത്തില്‍ പെട്ടവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സുഹൃത്തുക്കളായ ഇവര്‍ കോഴഞ്ചേരിയില്‍ പോയി മടങ്ങുകയായിരുന്നുവെന്നു പറയുന്നു. കാർ അമിത വേഗതയിലായിരുന്നു എന്ന് സമീപത്തെ സി.സി.റ്റി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജോബിയും അനിലും വിവാഹിതരാണ്.