ക്രൈസ്തവന്റെ മൃതദേഹം ആള് മാറി ഹൈന്ദവാചാര പ്രകാരം ദഹിപ്പിച്ചു
ഭോപ്പാൽ: ഭോപ്പാൽ മേമ്മോറിയൽ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽ ഇന്നലെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. മലയാളിയായ കുഞ്ഞുമോൻ കെ.പി.(67) യുടെ മൃതദേഹമാണ് ഹൈന്ദവ കുടുംബത്തിന് നല്കുകയും ഹൈന്ദവ ആചാരപ്രകാരം അവർ ദഹിപ്പിക്കുകയും ഗംഗാ നദിയിൽ ഒഴുക്കുകയും ചെയ്തത്. ടി.ബി ബാധിച്ചു മരണമടഞ്ഞ കുശിലാൽ എന്നയാളുടെ മൃതദേഹത്തിനു പകരം ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് വിട്ടു നൽകിയത് മലയാളിയായ കുഞ്ഞുമോന്റെ മൃതദേഹമായിരുന്നു. രോഗം പടരാൻ സാധ്യതയുള്ളതിനാൽ കുശിലാലിയന്റെ ബന്ധുക്കൾ കിട്ടിയ മൃതദേഹം തുറന്നു പരിശോധിക്കാതെ തന്നെ ദഹിപ്പിക്കുകയായിരുന്നു എന്ന് കുശിലാലില്ന്റെ മകൻ പ്രേം കുമാർ കുഞ്ഞുമോൻറെ ബന്ധുക്കളോട് പറഞ്ഞു.
അതേസമയം ഇന്നലെ ക്രമീകരിച്ചിരുന്ന സംസ്കാര ശുശ്രൂഷയ്ക്കായി കുഞ്ഞുമോന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുവാൻ ആശുപത്രിയിൽ എത്തിയപ്പോൾ ആണ് മൃതദേഹം മാറിപ്പോയത് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നതും. കോപാകുലരായ കുഞ്ഞുമോന്റെ ബന്ധുക്കൾ ബഹളം വയ്ക്കുകയും വിവരം പോലീസിൽ അറിയിക്കുകയും ആയിരുന്നു. സംഭവം അന്വേഷിച്ചു കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.