ക്രൈസ്തവർക്കുള്ള ആനുകുല്യങ്ങൾ പെന്തെക്കൊസ്തുകാർക്കും ലഭ്യമാക്കണം : കർണാടക സഭാ നേതാക്കൾ
ബെംഗളൂരു : കർണാടകയിൽ ക്രൈസ്തവർക്ക് ലഭിച്ചു വരുന്ന ആനുകൂല്യങ്ങൾ പെന്തെക്കൊസ്ത് സഭാ വിഭാഗത്തിനും ലഭ്യമാക്കണമെന്ന് പെന്തെക്കൊസ്ത് സഭാ നേതാക്കൾ ആവശ്യപ്പെട്ടു. ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി.പി.എ) നേതൃത്വത്തിൽ ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ വേർഷിപ്പ് സെൻ്ററിൽ നടന്ന പെന്തെക്കൊസ്ത് സഭാനേതാക്കളുടെ സംയുക്ത സമ്മേളത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ന്യൂനപക്ഷങ്ങൾക്കുള്ള ആനുകുല്യങ്ങൾ പെന്തെക്കൊസ്ത് വിഭാഗത്തിന് മാത്രം ലഭിക്കുന്നില്ലെന്നും അതിനായി സഭാ വ്യത്യാസമെന്യ ഏവരും ഒറ്റക്കെട്ടായി നിന്ന് അവകാശങ്ങൾ നേടിയെടുക്കണമെന്നും സഭാനേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. കർണാടകയിലെ പെന്തെക്കൊസ്ത് സഭകളുടെ സംയുക്തവേദി ചെയർമാനായി റവ.ഡോ.രവി മണിയെ യോഗത്തിൽ വീണ്ടും തെരഞ്ഞെടുത്തു.ബിസിപിഎ പ്രസിഡൻ്റ് ചാക്കോ കെ തോമസ്, സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ, രക്ഷാധികാരി പാസ്റ്റർ ജോസ് മാത്യൂ, റവ.ഡോ.രവി മണി എന്നിവർ പ്രസംഗിച്ചു.
പെന്തെക്കൊസ്ത് സഭാ നേതാക്കളായ റവ.ടി.ജെ. ബെന്നി, റവ.കെ.വി.മാത്യൂ, റവ.ഡോ.വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ എം.ഐ.ഈപ്പൻ, പി.സി.ചെറിയാൻ, സി.വി.ഉമ്മച്ചൻ, ഇ.ജെ.ജോൺസൺ, പി.വി.കുര്യാക്കോസ്, കുരുവിള സൈമൺ, സിബി ജേക്കബ് എന്നിവരും സംസാരിച്ചു.
ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐ.പി.സി), അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ് ,ശാരോൺ ഫെലോഷിപ്പ്, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് , കർണാടക ശാരോൺ അസംബ്ലി തുടങ്ങിയ മുഖ്യധാര പെന്തെക്കൊസ്ത് സഭാ നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. പാസ്റ്റർ ജോമോൻ ജോൺ സ്വാഗതവും പാസ്റ്റർ ലാൻസൺ പി.മത്തായി നന്ദിയും രേഖപ്പെടുത്തി.






- Advertisement -
Comments are closed, but trackbacks and pingbacks are open.