മണിപ്പുരിൽ നാൽപതിലേറെ പള്ളികൾ തകർത്തെന്ന് ഇംഫാൽ അതിരൂപത
കൊൽക്കത്ത: മണിപ്പുരിലെ കലാപത്തിൽ 40ൽ അധികം പള്ളികൾ തകർത്തതായി ഇംഫാൽ അതിരൂപത അറിയിച്ചു. ഇതിൽ ഭൂരിപക്ഷവും തീവച്ചു നശിപ്പിക്കുകയായിരുന്നു. തുടർച്ചയായ ആക്രമണമുണ്ടായിട്ടും പള്ളികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സുരക്ഷ ലഭിച്ചിട്ടില്ലെന്നും അതിരൂപത ആരോപിച്ചു. ചിലയിടങ്ങളിൽ പള്ളികൾ തകർക്കാൻ അക്രമികൾ ജെസിബിയുമായി എത്തിയതായി അതിരൂപത പറഞ്ഞു.
ഇന്റർനെറ്റ് വിഛേദിച്ചതിനാൽ മണിപ്പുരിൽ നിന്നുള്ള യഥാർഥചിത്രം ഇനിയും വ്യക്തമല്ല. ആസൂത്രിതമായ ആക്രമണമാണ് പലേടത്തും നടന്നതെന്നും സുരക്ഷയ്ക്കായി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നും സഭ ആരോപിച്ചു. മരണസംഖ്യ സർക്കാർ കണക്കുകളെക്കാൾ കൂടുതലാണ്.
മെയ്തെയ് വിഭാഗവും കുകി വിഭാഗവും തമ്മിലുള്ള സംഘർഷമാണെങ്കിലും മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ പള്ളികളും അഗ്നിക്കിയാക്കിയിട്ടുണ്ടെന്ന് അതിരൂപത പറഞ്ഞു. അതീവസുരക്ഷാ മേഖലയായ ഇംഫാൽ നഗരത്തിൽ വിമാനത്താവളത്തിനടുത്തുള്ള സെന്റ് പോൾസ് പള്ളിക്കും പാസ്റ്ററൽ ട്രെയ്നിങ് സെന്ററിനും നേരെ പലവട്ടം ആക്രമണം നടന്നു. ഇരുകേന്ദ്രങ്ങളിലും കയറിയിറങ്ങി തിരച്ചിൽ നടത്തിയ അക്രമിസംഘം പിറ്റേന്ന് ഹോസ്റ്റലിലെ പാചകവാതക സിലിണ്ടർ കൊണ്ടുവന്ന് തീയിട്ടു. പള്ളിക്കു കാവലുണ്ടായിരുന്ന പൊലീസ് സംഘം അക്രമത്തിനു മുൻപ് സ്ഥലം വിട്ടു. നിരന്തരം ബന്ധപ്പെട്ടിട്ടും പൊലീസോ അഗ്നിശമന വിഭാഗമോ എത്തിയില്ല. ഇവിടെ 8 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി എന്ന് മനോരമ റിപ്പോർട്ട് ചെയ്തു.
കാഞ്ചിപുർ ഹോളി റെഡീമർ പാരിഷ്, കാക്ചിങ് ഖുനൗ ഹോളി ക്രോസ് പള്ളി, ഗെയിംസ് വില്ലേജ് മേരി ഇമ്മാകുലേറ്റ് പള്ളി, തൗബാൽ സെന്റ് മേരീസ് പള്ളി, ഗെയ് രിപോക് സേക്രട്ട് ഹാർട്ട് പള്ളി തുടങ്ങിയവ തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഒട്ടേറെ സ്കൂളുകളും അഗ്നിക്കിരയായി. പള്ളികളും സ്കൂളുകളും വീടുകളും കൊള്ളയടിച്ച ശേഷമാണ് തീയിട്ടത്. ആക്രമണത്തിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുള്ളതായി സംശയിക്കണമെന്നും അതിരൂപത പറഞ്ഞു.
അക്രമത്തിന് പിന്നിൽ പുറത്തു നിന്നുള്ള ശക്തികൾക്കും പങ്കുണ്ടെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട കൊഹിമ മുൻ ബിഷപ്പും ഇംഫാൽ പാസ്റ്ററൽ സെന്ററിൽ അധ്യാപകനുമായ ബിഷപ് ജോസ് മുകാല പറഞ്ഞു. അക്രമത്തിനു ശേഷം ക്യാംപിലേക്കു മാറിയ അദ്ദേഹം പിന്നീട് ദിമാപുരിലേക്ക് മടങ്ങി.