മതപരിവർത്തന ആരോപണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യുന്നത് രാജ്യത്തിന് നാണക്കേട്: ശശീ തരൂർ എം പി
ഡൽഹി: മതപരിവർത്തന ആരോപണത്തെ തുടർന്ന് ഗാസിയാബാദിൽ പാസ്റ്റർ സന്തോഷിനെയും ഭാര്യയേയും അറസ്റ്റ് ചെയ്തതിൽ ശശീ തരുർ എം പി ശക്തമായി അപലപിച്ചു. മതപരിവർത്തനം ആരോപിച്ച് ഇന്ത്യയിൽ നിരപരാധികളെ ജയിലിൽ അടയ്ക്കുന്നതിൽ സർക്കാർ ഉത്തരം പറയണമെന്ന് ശശീ തരൂർ ട്വിറ്ററിൽ കൂടി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മതപരിവർത്തനം ആരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്ത 1996 മുതൽ ഇവിടെ പ്രവർത്തിക്കുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് ഡൽഹി സോണിലെ ഇന്ദിരാപുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് ഏബ്രഹാമിനെയും ഭാര്യ ജിജി സന്തോഷിനെയും ഇന്ന് ഗാസിയാബാദ് ചീഫ് മജിസ്ട്രെറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെഷൻസ് കോർട്ടിൽ നിന്നും ജാമ്യം ലഭിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഫെബ്രുവരി 26 ഞായറാഴ്ച ആരാധന നടന്നുകൊണ്ടിരുന്നപ്പോൾ ഒരു കൂട്ടം ആളുകൾ ശുശ്രൂഷകൾ തടസ്സപ്പെടുത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും പിന്നീട് പോലീസുകാരുൾപ്പെടെയുള്ള സംഘത്തോടൊപ്പം അവർ മടങ്ങിയെത്തി മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി അസമാധാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഘർഷങ്ങൾക്കു ശേഷം പാസ്റ്ററേയും കുടുംബത്തേയും പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.