യു.എ.ഇ വീസ നിയമങ്ങൾ പരിഷ്കരിച്ചു

ദുബായ്: രാജ്യത്തെ തൊഴില്‍ – വീസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി യുഎഇ. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് സുപ്രധാനമായ മാറ്റങ്ങളുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ തൊഴില്‍- വിനോദസഞ്ചാര – വിദ്യാഭ്യാസ മേഖലക്ക് ഊര്‍ജ്ജം പകരുന്ന തീരുമാനങ്ങളാണ് യുഎഇ നടപ്പാക്കാനൊരുങ്ങുന്നത്.

നിലവില്‍ ഒരു തൊഴില്‍ വിസ അനുവദിച്ച് കിട്ടാന്‍ താമസ-കുടിയേറ്റ വകുപ്പില്‍ മൂവായിരം ദിര്‍ഹം നിക്ഷേപിക്കണമായിരുന്നു. വീസ റദ്ദാക്കുമ്പോള്‍ തിരിച്ച് കിട്ടുന്ന രീതിയിലായിരുന്നു ഈ സെക്യൂരിറ്റി ഡിപ്പോസിറ്റ്. എന്നാല്‍ പുതിയ തീരുമാനത്തിന്റെ ഭാഗമായി ഇത് ആവശ്യമില്ല, രാജ്യത്ത് നിക്ഷേപമായി സ്വീകരിച്ചിട്ടുള്ള പതിനാല് ബില്യണ്‍ യുഎഇ ദിര്‍ഹം തൊഴിലുടമകള്‍ക്ക് തിരിച്ച് നല്‍കും.
ഇതിന് പകരം വര്‍ഷം ഓരോ തൊഴിലാളിക്കും വാര്‍ഷിക വരിസംഖ്യയായി അറുപത് ദിര്‍ഹം മാത്രം അടച്ച് പരിരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകണം. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യുഎഇയിലേക്ക് വരാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ഇനി ഉണ്ടാവില്ല. പകരം നിലവിലുള്ള പിഴയടച്ച് അവര്‍ക്ക് വീണ്ടും പുതിയ വീസയില്‍ രാജ്യത്തെത്താം.
യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോവുന്നവര്‍ക്ക് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കും. 96 മണിക്കൂര്‍ നേരത്തേക്കാണെങ്കില്‍ വെറും അമ്പത് ദിര്‍ഹം മാത്രം മതിയാകും. ഇപ്പോള്‍ ഈ വിസക്ക് മുന്നൂറ് ദിര്‍ഹം ചിലവുണ്ട്.

തൊഴില്‍ വീസ കാലാവധി കഴിഞ്ഞും ജോലിയില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക വീസ അനുവദിക്കും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ സ്റ്റൂഡന്റ് വിസ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവിലുള്ള വിസയില്‍ നിന്ന് മറ്റൊരു വിസയിലേക്ക് മാറാന്‍ ഇനി രാജ്യം വിടേണ്ട കാര്യമില്ല. ഇവിടെ തന്നെ വീസ മാറ്റത്തിന് സൗകര്യമൊരുക്കാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ അബുദാബിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍ വീസക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ആവശ്യമില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.