ലേഖനം: കുരിശും കുപ്പായവും യാഥാർഥ്യങ്ങളും | ജസ്റ്റിൻ കായംകുളം

കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന സമൂഹത്തിന്റെ പ്രത്യയ ശാസ്ത്രമാണ് സത്യത്തിൽ പാസ്റ്റർ കെ.സി. ജോണിന്റെ പൗരോഹിത്യ വിവാദത്തിന്റെ പശ്ചാത്തലമെന്നു തോന്നിപ്പോവുകയാണ്. ഏകദേശം ഒരു മണിക്കൂറിനു മുകളിൽ നീണ്ടു നിന്ന ഒരു അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്തു ആഘോഷിക്കുന്നത് കണ്ടു. ഞാനും പല കമന്റുകളും പോസ്റ്റുകളും കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒരുവേള ചിന്തിച്ചു പോയി ഇദ്ദേഹം എന്താണീ പറഞ്ഞതെന്ന്..

ഇന്ന് രാവിലെ പാസ്റ്റർ കെ.സി. ജോണിന്റെ പ്രതികരണ ഓഡിയോ കേട്ടപ്പോളാണ്, ആ അഭിമുഖം ഒന്നു കേൾക്കാം എന്നു കരുതിയത്. ഏകദേശം ഒരു മണിക്കൂറിനു മുകളിലുള്ള അഭിമുഖം മുഴുവനും ഞാൻ കേൾക്കുകയുണ്ടായി.

മുഖപക്ഷമില്ലാതെ ഇന്ന് ക്രൈസ്തവ മാധ്യമ ലോകത്തു നിൽക്കുന്ന ക്രൈസ്തവ എഴുത്തുപുരയിൽ പ്രക്ഷേപണം ചെയ്ത കെ.സി. ജോൺ പാസ്റ്ററുമായുള്ള ഷിബു പീടിയേക്കലിന്റെ അഭിമുഖമാണ് ഇന്ന് വിവാദ വിഷയം.

വീഡിയോയിലെ ഒരു മണിക്കൂർ അഞ്ചാം മിനിട്ട് മുതൽ ആണ് പ്രതിപാദ്യ വിഷയം.

ഷിബു പീടിയേക്കലിന്റെ ചോദ്യങ്ങൾക്കു അദ്ദേഹം വ്യക്തമായി മറുപടി പറയുന്നുണ്ട്. ശുശ്രുഷ, പ്രസംഗം, കുടുംബം, വിമർശനങ്ങൾ ആദിയായ വിഷയങ്ങൾക്ക് മറുപടി പറഞ്ഞു വരുമ്പോളാണ് ചോദ്യകർത്താവു ഇലക്‌ഷനെ പറ്റി ചോദിക്കുന്നത്. അതിനു യാഥാർഥ്യങ്ങൾ ഉൾക്കൊള്ളിച്ചു തന്നെയാണ് അദ്ദേഹം സംസാരിക്കുന്നത് കാരണം ഇതൊരു സുവിശേഷ പ്രസംഗ വേദിയോ സഭാരാധനായോ അല്ല. മറിച്ചു അഭിമുഖം ആണ്. അവിടെ ആത്മീയ പ്രസംഗമല്ല വിവരണങ്ങളാണ് വേണ്ടത്.

സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന ഏതൊരു പ്രസ്ഥാനവും ജനാധിപത്യ പരമായി തിരഞ്ഞെടുപ്പ് നടത്തണമെന്നുള്ളത് നിയമമാണ്. അതു ഇന്നത്തെ പോലെ ദൈവ സ്നേഹം വിട്ടുകളഞ്ഞു നില വിട്ടു നടത്തണമെന്ന് ഈ ലേഖകന് അഭിപ്രായം ഇല്ല. പാസ്റ്റർ കെ. സി ജോൺ അതു തന്നെയാണ് പറഞ്ഞത്. വിശ്വാസികളുടെ വൈകാരിക തലങ്ങളിൽ കുത്തിവെച്ചിരിക്കുന്ന ആത്മീയതയുടെ ചില മാനദണ്ഡങ്ങൾ ഇന്ന് പല ചർച്ചകളുടെയും വിജയത്തിന് കാരണമായിത്തീരുന്നു

അടുത്തത് ഒരു സഭയായി ഭരണഘടന അംഗീകരിക്കണമെങ്കിൽ വേണ്ടതായ മാനദണ്ഡങ്ങൾ ഭരണഘടന നൽകുന്നുണ്ട്. അത് അംഗീകരിച്ചാൽ മാത്രമേ സഭയായി ഇന്ത്യ ഗവണ്മെന്റ് നമ്മെ അംഗീകരിക്കുകയുള്ളു. ബൈബിൾ പ്രകാരം വിളിച്ചു വേർതിരിക്കപ്പെട്ടവരുടെ കൂട്ടമാണ് സഭ. ശുശ്രുഷകന്മാർ അവരെ നയിക്കുന്നു. എന്നാൽ കത്തോലിക്കാ, ആംഗ്ലിക്കൻ, ഓർത്തഡോൿസ്‌ സഭകളെ മാത്രമേ ഗവണ്മെന്റ് സഭയായി അംഗീകരിച്ചിട്ടുള്ളു.കാരണം ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങൾ അതിലുണ്ട്. അദ്ദേഹം പറയുന്നു.

കുരിശും കുപ്പായവുമൊക്കെയാണ് അവർ കണ്ടിട്ടുള്ളത്. നമുക്ക് അതൊന്നുമില്ല പൈശാചികമെന്നു പഠിച്ചു വെച്ചിരിക്കുന്നു. അതൊന്നും ആർക്കും മാറ്റാൻ പറ്റില്ല. എല്ലാവരും സമ്മതിച്ചെങ്കിൽ മാത്രമേ സഭയായി മാറാൻ സാധിക്കുകയുള്ളു എന്നാണ് അദ്ദേഹം പറയുന്നത്. ബൈബിൾ പഠിപ്പിക്കുന്ന സഭയുടെ രീതികൾ വ്യത്യസ്തമാണ് അതാണ് നമ്മൾ അംഗീകരിക്കുന്നതു…

അല്ലാതെ കുരിശു വെയ്ക്കണമെന്നോ, കുപ്പായം ഇടണമെന്നോ, തിരികെ സമുദായ സഭകളിലേക്കു പോകണമെന്നോ കെസി ജോൺ പാസ്റ്റർ പറയുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടില്ല..

ദൈവദാസന്മാർ കഴിവതും ജുബ്ബ പോലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ അതു ഉത്തമമായിരിക്കും. കാരണം മുൻപിൽ നിന്നു പ്രസംഗിക്കുമ്പോൾ ഒക്കെ അതൊരു മാന്യതയാണ്..സമൂഹത്തിലും ഒരു വ്യത്യസ്തത നമുക്ക് ലഭിക്കും. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

ആരെങ്കിലും എവിടെങ്കിലും എന്തെങ്കിലും വിവാദം ഉണ്ടാക്കാൻ നോക്കുമ്പോൾ കാര്യം എന്താണെന്നു അന്വേഷിക്കുക പോലും ചെയ്യാതെ കമന്റുകളും പോസ്റ്റുകളും ചെയ്യുന്നത് ആത്മീയതയുടെ ലക്ഷണമല്ല. മറ്റുള്ളവന്റെ കുറ്റം കണ്ടുപിടിച്ചു വിളിച്ചു കൂവിയല്ല നമ്മുടെ ആത്മീയത തെളിയിക്കേണ്ടത്..

നമുക്ക് ചിന്തിക്കുന്നവരാകാം, എന്ത് കേട്ടാലും ഒന്നു ചിന്തിച്ചു കാര്യം മനസ്സിലാക്കി പ്രതികരിക്കുക. തലക്കെട്ട് നോക്കി പ്രതികരിക്കരുത്. വിവാദങ്ങൾ ഉണ്ടാക്കുന്നവർക്കു മറ്റു ലക്ഷ്യങ്ങളാണുള്ളത്. ആത്മീയൻ ദൈവ സന്നിധിയിൽ മുഴങ്കാലിൽ ഇരുന്നു നശിച്ചു പോകുന്ന തലമുറയ്ക്കും നേതൃത്വത്തിനും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കും.

  • ജസ്റ്റിൻ കായംകുളം

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.