ചെറു ചിന്ത: മാറണം… മാറിയെങ്കിൽ മാത്രമേ പറ്റൂ… | പാസ്റ്റർ ജെൻസൺ ജോസഫ്

മാർട്ടിൻ ലൂഥർ സഭയുടെ അനാചാരങ്ങൾക്ക് എതിരെ എഴുന്നേറ്റപ്പോൾ പലർക്കും അദ്ദേഹത്തിന്റെ ഉപദേശത്തെ അംഗീകരിക്കാൻ കഴിയാതെ ഉപദേശം സത്യമോ അസത്യമോ എന്നു ചിന്തിച്ചു. വിശ്വസിച്ചവർ ഉണർവിൽ ഉറച്ചുനിന്നു അല്ലാത്തവർ അവരുടെ പരമ്പര്യത്തിലേക്കു മടങ്ങിപ്പോയി. എന്നാൽ ദൈവം കൊണ്ടുവന്ന ഉണർവ്വ് പ്രതികൂലങ്ങളിലും ആളിപടരുവാൻ തുടങ്ങി… ജനങ്ങൾ വചനം വായിച്ചു പ്രബുദ്ധരായി മാറുവാൻ തുടങ്ങി.
വചന സത്യങ്ങൾ മനസ്സിലാക്കി തുടങ്ങിയ ജനം നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടൽ മൂലം ആത്മനിറവിലേക്കു നടത്തപ്പെട്ടു.
മാനുഷിക നിയമങ്ങളാകുന്ന പാരതന്ത്ര്യത്തിൽ നിന്നും ദൈവീക സ്വാതന്ത്ര്യത്തിന്റെ ശക്തി അനുഭവിച്ചറിഞ്ഞു തുടങ്ങി. തൽഫലമായി കൂട്ടായ്മകൾ ഉടലെടുക്കുകയും ജനങ്ങൾ ആദിമനൂറ്റാണ്ടിലെപ്പോലെ ഭക്ഷിച്ചു ആനന്ദിച്ചാരാധിച്ചു. അവരുടെ ഉള്ളിൽ ജഡിക മോഹങ്ങളെക്കാൾ ആത്മീക ആഗ്രഹങ്ങൾ ആയിരുന്നു. ആ പെന്തക്കോസ്ത് അനുഭവം വളരെ വേഗം വളരുകയും പ്രസ്ഥാനങ്ങളായി അതു മാറ്റപ്പെടുകയും ചെയ്‍തു.

നല്ല വിത്തു മുളച്ച വയലിൽ കളകൾ മുളയ്ക്കുവാനും താമസം ഉണ്ടായില്ല…
അവിടവിടങ്ങളിലായി അനന്യാസും സഫീറയും നുഴഞ്ഞുകയറ്റക്കാരും ഉണ്ടായി…
മറ്റുള്ളവരെ പ്രോത്സാഹനം കൊണ്ടു വീർപ്പുമുട്ടിച്ചു എന്നാൽ തങ്ങൾക്കുള്ളത് മുഴുവൻ കൊടുക്കാതെ രഹസ്യമായി കരുതുന്നവരുടെ എണ്ണം വർധിച്ചു.
ഉപദേശിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനോടൊപ്പം അതു പ്രവർത്തികമാക്കുന്നവരുടെ എണ്ണം വർധിക്കാതിരുന്നു.
പ്രാർത്ഥനയ്ക്കും വചനത്തിനും ആരാധനയ്‌ക്കും പ്രാധാന്യം കൊടുത്തു വന്നിരുന്ന സഭയിൽ വചനത്തിന്റെ മനനത്തെക്കാൾ, പ്രവചനത്തിനും ആധാരചർവ്വണത്തിനും കെട്ടുകഥകൾക്കും രോഗശാന്തി പ്രകടനങ്ങൾക്കും വഴിമാറിക്കൊടുത്തു.

ഉപദേഷ്ടാക്കന്മാർ, ഉപചേഷ്ടാക്കന്മാരായി….
ഉണർവ്വ് പ്രസംഗികർ, ഉറഞ്ഞു പ്രസംഗിക്കുവാൻ തുടങ്ങി“….
ദൈവസ്നേഹത്തെക്കാൾ ബന്ധനകളും അനുഗ്രഹത്തേക്കാൾ ശാപവും പറഞ്ഞു പേടിപ്പിച്ചു…
ക്രിസ്തു എന്നു പറയുന്നതിനേക്കാൾ കൂടുതൽ പിശാച് എന്നതും ജാതികൾ പോലും പറയാൻ മടിക്കുന്ന ദൃഷ്ടിദോഷം, വരുതുപോക്കു, ബന്ധനം, കെട്ടു, പോര്, എന്നീ വാക്കുകൾ പ്രവാചകന്മാർ സ്ഥിരം വാക്കുകളാക്കി വിശ്വാസികളുടെ ഉള്ളിൽ ഭയം ജനിപ്പിച്ചു.
എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ ജനങ്ങളെ ആരാധനയുടെ പേരിൽ ഭയപ്പെടുത്തി കൊടുത്താലേ അനുഗ്രഹം ലഭിക്കൂ എന്നു വിശ്വസിപ്പിച്ചു അവരുടെ ആഹാരത്തിന്റെ ഓഹരി പിടിച്ചു മേടിച്ചു ആദ്യം നടന്നു യോഗത്തിന് വന്നവർ ഇരുചക്രവും നാൽചക്രവും മാറ്റി കുടിലിൽ നിന്നും ബംഗ്ലാവിലേക്കും അവിടെ നിന്നും വലിയ ഭൂസ്വത്തുക്കൾക്കും ഉടമയായി മാറി.
ലക്ഷാപ്രഭുക്കളായ ഉപദേശിമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും
തങ്ങളുടെ കഷ്ടത മറാത്ത വിശ്വാസി ആശ്വാസം പ്രാപിക്കുവാൻ ഓടുവാൻ തുടങ്ങി….ജഡികതയും ആത്മീകതയും മനസ്സിലാക്കുവാൻ കഴിയാതെ അനുഗ്രഹതിനായി ഓടി അവരെത്തിയത് ആധുനികതയുടെ പാരമ്യത്തിൽ ക്രിസ്തുവിനെ വിൽക്കുന്നവരുടെ അടുക്കൽ…
വിടുതൽ, ആത്മാഭിഷേകം, വിരുന്നു, ബ്ലെസ്, അനുഗ്രഹമാരി, ജയോത്സവം, വീട്ടിലെ ആരാധന, ഫ്ളാറ്റിലെ കൂട്ടായ്മ,എന്നീ പേരുകളിൽ അവർ പാവം ജനത്തിന്റെ കീശയിലെ കാശു അവരുടെ മേശയിലാക്കി സന്തോഷിച്ചു.

ജനം ഇപ്പോഴും അസംതൃപ്തരും ബാലഹീനരുമായി തുടരുന്നു….

എന്നാൽ ഇവരെ വിളിച്ചു കൂട്ടിയവർ സുഗലോലുപതയുടെ ശീതളഛായായിൽ ജീവിതം ആസ്വദിക്കുന്നു.

ഇവരുടെ ജീവിതം കണ്ടവർ പലരും തങ്ങളുടെ വിശ്വാസം ത്യജിക്കുവാൻ തയ്യാറെടുക്കുന്നു.
പലരും നീചരും, അനുസരണയില്ലാത്തവരുമായി മാറുന്നു…

ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലയെങ്കിൽ ആദിമ സഭകൾക്ക് ഉണ്ടായ അധോഗതി പെന്തക്കോസ്ത് ഗോളത്തിനും ഉണ്ടാകും..
അധികം താമസിയാതെ ഏതൊരു കൾട്ടായി മാറി പുതിയൊരു ഉണർവിനു
പരിശുദ്ധാത്മാവിന് തുടക്കം കുറിക്കേണ്ടി വരും.
മനുഷ്യൻ അറിയുന്നില്ല ആർക്കും കൊടുക്കാതെ കൂട്ടിവയ്ക്കുന്ന സമ്പാദ്യം അവനും കൊണ്ടുപോകുവാൻ കഴിയില്ല എന്ന സത്യം ക്രിസ്തു തന്റെ ശിഷ്യരോട് ഉണ്ണാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു വയ്ക്കുവീനെന്നു പറഞ്ഞ വാക്കുകൾ മറന്നു ജീവിക്കുന്ന ഇന്നിന്റെ സുവിശേഷ ശിഷ്യന്മാർ.

നിലനിൽക്കുന്ന വിശ്വാസം, പ്രത്യാശ, സ്നേഹം ഇവയെ ചേർത്തുനിർത്തുവാൻ കഴിയാതെ അവർ ഇന്നും നെട്ടോട്ടമോടുന്നു….
മാറണം…. മാറിയെ പറ്റുകയുള്ളു…. കോടാലി മരച്ചുവട്ടിൽ വീഴുന്നതിന്ന് മുൻപേ…
വായിൽ നിന്നും അവൻ ഉമിന്നു കളയുന്നതിന് മുൻപേ….
തിരിയാം …. ഒരു വലിയ മാനസാന്തരത്തിലേക്ക്….
ക്രിസ്തുമതക്കാരല്ല ഇന്നിന്റെ ആവശ്യം ക്രിസ്തുവിന്റെ അനുയായികളെ ആണ്….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.