റ്റിപിഎം ചെന്നൈ സർവ്വദേശീയ കൺവൻഷന് തുടക്കമായി
ചെന്നൈ: ദൈവവചനത്തിന് അടിസ്ഥാനമായി ജീവിച്ചു ക്രിസ്തുവിനെ ഈ ലോകത്തിന് വെളിപ്പെടുത്തണമെന്ന് പാസ്റ്റർ അഗസ്റ്റിൻ സോവ (ഉഗാണ്ട).
ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂരിൽ നടക്കുന്ന ദി പെന്തെക്കൊസ്ത് മിഷൻ സർവ്വദേശീയ കൺവൻഷന്റെ പ്രാരംഭദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധിയോടെ ക്രിസ്തുവിന്റെ വീണ്ടും വരവിനായി കാത്തിരിക്കുന്ന ദൈവജനത്തിന് തക്ക പ്രതിഫലം ഒരുക്കിയിട്ടുണ്ട് പാതാളഗോപുരങ്ങളെ ജയിച്ച യേശു ഇന്നും ജീവിക്കുന്നു എന്നും തന്റെ ഭക്തരായ നമ്മിൽ ജീവിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ പ്രാർഥനയോടെയാണ് കൺവൻഷൻ ആരംഭിച്ചത്.
ഇന്നലെ മുതൽ ആരംഭിച്ച സുവിശേഷ പ്രസംഗം, സംഗീത ശുശ്രൂഷ, ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ ശനിയാഴ്ച വരെ ദിവസവും വൈകിട്ട് 6ന് നടക്കും.
ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
ഇന്ന് മുതൽ രാവിലെ 4ന് സ്തോത്ര പ്രാർത്ഥന, 7ന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9:30ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പ് യോഗവും വൈകിട്ട് 3നും രാത്രി 10നും യുവജന മീറ്റിംഗ് എന്നിവ നടക്കും. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
സർവ്വദേശീയ കൺവൻഷന്റെ സമാപനദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് 9ന് ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെന്ററുകളിലെ 118 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 6ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളും പതിനയ്യായിരത്തോളം ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുക്കുന്നത്.
കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി സഭ ആസ്ഥാനത്ത് 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും ആരംഭിച്ചു ശനിയാഴ്ച വൈകിട്ട് വരെ തുടരും.
ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ശുശ്രൂഷക സമ്മേളനം ബുധനാഴ്ച ഉച്ചയ്ക്ക് സമാപിച്ചു.
മാർച്ച് 12ന് രാവിലെ സഭയുടെ വാർഷിക ജനറൽബോഡി യോഗവും വൈകിട്ട് പാസ്റ്റേഴ്‌സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.
വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണം, താമസം സൗജനൃമായി ഒരുക്കിട്ടുണ്ട്. കൺവൻഷൻ അന്വേഷണ കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും കൺവൻഷൻ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ് സർവീസുകൾ തമിഴ്നാട് സർക്കാര്‍ ക്രമീകരിച്ചു. ആയിരത്തോളം വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.
-Advertisement-