ക്രൈസ്തവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വന്‍ “സമാധാന റാലി” നടത്തി
ന്യൂ ഡല്‍ഹി: ജാര്‍ഖണ്ടില്‍ മത പരിവര്‍ത്തന കുറ്റം ആരോപിച്ചു അന്യായമായ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ആറു ക്രിസ്ത്യാനികളെ വിടുവിക്കണം എന്ന ആവശ്യവുമായി ഡല്‍ഹിയില്‍ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ സമാധാന റാലി നടന്നു. ഈ മാസം 25- നു നടന്ന റാലിയില്‍ ഏകദേശം അയ്യായിരത്തില്‍ അധികം പേര് പങ്കെടുത്തു.
സെപ്റ്റംബര്‍ 15-നാണ് ഗ്രാമ വാസികള്‍ക്ക് പണം കൊടുത്ത് നിര്‍ബ്ബന്ധിത മത പരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ ആറുപേരെ ജാര്‍ഖണ്ടിലെ സിംദാഗ ജില്ലയിൽ തുക്കാപ്പാനി ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 21-നു കോടതി ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. അടുത്തിടെ നീയമ സഭ പാസ്സാക്കിയ നീയമത്തിലൂടെ ജാര്‍ഖണ്ടില്‍ മത പരിവര്‍ത്തനം നീയമം മൂലം നിരോധിച്ചിട്ടുണ്ട്.
അറ്റസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാധികള്‍ ആണെന്നും പ്രാര്‍ത്ഥനക്കായ് ഭവനത്തില്‍ കൂടിയവര്‍ക്കെതിരെ പ്രാദേശിക ഭരണകൂടത്തിന്റെ പിന്‍ബലത്തില്‍ നീയമത്തില്‍ ദുരുപയോഗം നടത്തി ഇവരെ അറ്റസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് റാലിയുടെ സംഘാടകരില്‍ ഒരാളായിരുന്ന ഗ്ലാഡ്സൺ ഡുങ്ഡൻഗ് പറയുന്നത്.
മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്തിയെന്നും, പണം കൊടുത്തു ക്രൈസ്തവ മതത്തിലേക്ക് ഇവര്‍ ആളുകളെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുമെന്നതടക്കം ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്കെതിരെ കേസേടുത്തിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി രാജീവ് രഞ്ജൻ സിംഗ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ജാര്‍ഖണ്ടിലെ സര്‍ക്കാര്‍ മത പരിവര്‍ത്തന നിരോധന നീയമം പാസാക്കിയതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി “ മത പോലിസ്” ഗ്രൂപ്പാണ് ഗ്രാമത്തില്‍ മറ്റു മതങ്ങളുടെ വിശേഷാല്‍ ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാന്‍ ഉള്ളത്. സംശയം ഉള്ളവരെയും അവരുടെ ഭവനങ്ങളും വരെ പരിശോധിക്കാന്‍ ഇത്തരം ഗ്രൂപ്പുകള്‍ തുനിയുന്നു എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് ബിഷപ്പ് വിൻസന്റ് ബർവ പറയുന്നു. ക്രൈസ്തവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പരിപാടികളുമെല്ലാം ഗ്രാമീണരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ആണെന്നാണ് ഇക്കൂട്ടര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത്.
മത പരിവര്‍ത്തന നിരോധിത നീയമം ഇന്ത്യയില്‍ ആദ്യമേ പാസ്സാക്കിയ സംസ്ഥാനം ഒറീസ്സയാണ്. തുടര്‍ന്ന് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, ഝാർഖണ്ഡ് തുടങ്ങി ഏഴു സംസ്ഥാനങ്ങളിൽ ഈ നീയമം പ്രാബല്യത്തില്‍ വന്നു. പാകിസ്താനിലെ മത നിന്ദ നീയമം പോലെ പലപ്പോഴും ഈ നീയമം ക്രിസ്ത്യാനികള്‍ക്കെതിരെ അന്യായമായ് ഉപയോഗിക്കുന്ന പ്രവണത അടുത്തിടെ കൂടിവരുന്നു.
മതപരിവർത്തനംനിരോധിച്ചുകൊണ്ട് രാജ്യവ്യപകമായ് നീയമം പാസ്സാക്കണമെന്നതാണ് ഹിന്ദു സംഘടനകള്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.